തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറന്നിട്ടുണ്ടെന്നും തുറന്നിട്ടില്ലെന്നും വാദങ്ങള്‍ മുറുകുന്നു. നാലമ്പലത്തിന്റെ തെക്കു പടിഞ്ഞാറേ മൂലയില്‍ വടക്കഭിമുഖമായാണ് ‘ബി’ നിലവറ സ്ഥിതിചെയ്യുന്നത്. ‘ബി’ യില്‍ രണ്ടു നിലവറകളുണ്ട്. മഹാഭാരതകോണത്തു നിലവറയും ശ്രീപണ്ടാര നിലവറയും.
പല തവണ തുറന്നിട്ടുള്ളത് മഹാഭാരതകോണത്തു നിലവറയാണ്. മഹാഭാരതകോണത്തു നിലവറയ്ക്കുള്ളില്‍ വീണ്ടും ഒരു നിലവറയുണ്ട്. ഇതാണ് വളരെക്കാലമായി അടഞ്ഞു കിടക്കുന്ന ശ്രീപണ്ടാര നിലവറ. തുറക്കാന്‍ പാടില്ലെന്ന് വിശ്വസിക്കപ്പെടുന്നതും ഈ നിലവറയാണ്. രണ്ടു നിലവറകള്‍ക്കും കൂടി ‘ബി’ എന്നു നാമകരണം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
‘ബി’ നിലവറ തുറക്കണമെന്ന് വാദിക്കുന്നവര്‍ 1931 ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് ഇത് തുറന്നിട്ടുണ്ട് എന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്. ഈ വാര്‍ത്ത നസ്രാണി ദീപികയും ദി ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1931 ഡിസംബര്‍ ആറിന് ചില പൂജകള്‍ക്കു ശേഷം നേരത്തേ നിശ്ചയിച്ചിരുന്ന ശുഭ മുഹൂര്‍ത്തത്തില്‍ മഹാഭാരതകോണത്തു നിലവറ തുറന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാര്യം തന്നെയാണ് നസ്രാണി ദീപികയും റിപ്പോര്‍ട്ട് ചെയ്തത്.
ദേവന്മാര്, ക്ഷേത്ര സ്ഥാപനത്തിനു മുന്‍പ് അനന്തന്‍കാട്ടില്‍ തപസ്സു ചെയ്തിരുന്ന ഋഷിമാര്‍, നരസിംഹ ഭക്തയായ കാഞ്ഞിരോട്ടു യക്ഷിയമ്മ എന്നിവര്‍ സൂക്ഷ്മരൂപികളായി ഭഗവാനെയും സേവിച്ച് ശ്രീപണ്ടാരക്കല്ലറയില് വസിക്കുന്നുവെന്നാണ് വിശ്വാസം. ഈ നിലവറയില്‍ മുഖ്യപ്രതിഷ്ഠയുടെ ചൈതന്യ പുഷ്ടിക്കായി ശ്രീചക്രം പോലുള്ള വസ്തുക്കളും സ്ഥാപിച്ചിട്ടുണ്ടത്രെ. കൂടാതെ വിശേഷ സങ്കല്പത്തോടു കൂടി സമര്‍പ്പിച്ചിട്ടുള്ള അമൂല്യ വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ഈ നിലവറയുടെ സംരക്ഷകന്‍ തെക്കേടത്തു നരസിംഹമൂര്ത്തിയാണത്രേ. ശ്രീപണ്ടാരനിലവറ ശ്രീപദ്മനാഭ വിഗ്രഹത്തിന്റെ സമീപം വരെ നീളുമെന്നും പറയപ്പെടുന്നു. വളരെക്കാലം മുമ്പ് അടച്ച ശ്രീപണ്ടാരനിലവറ തുറക്കുന്നത് ദേവചൈതന്യത്തെ ബാധിക്കുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.
1931 ല്‍ തിരുവനന്തപുരം സന്ദര്‍ശിച്ച എമിലി ഗില്‍ക്രിസ്ററ് ഹാച്ച് 1933 ല്‍ ‘ട്രാവന്‍കൂര്‍: എ ഗൈഡ് ബുക്ക് ഫോര്‍ ദി വിസിറ്റര്‍’ എന്ന തന്റെ പുസ്തകം പ്രസിദ്ധീകരിച്ചു. 1908 ല്‍ നിലവറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനു മുതിര്‍ന്നവരെ സര്‍പ്പങ്ങള്‍ ചീറ്റി വന്ന് ഓടിച്ചതായി ഈ പുസ്തകത്തില്‍ പറയുന്നു.
2011 ല്‍ സുപ്രീം കോടതി നിയോഗിച്ച നിരീക്ഷക സംഘം മഹാഭാരതകോണത്തു നിലവറ തുറന്നെങ്കിലും ശ്രീപണ്ടാരനിലവറ തുറക്കാന്‍ സംഘത്തിനു സാധിച്ചില്ല. തുറക്കാന്‍ ശ്രമിക്കുമ്പോള്‍ നിരീക്ഷകനായ ജസ്റ്റിസ് സി.എസ് രാജന്റെ കാലു മുറിഞ്ഞ് രക്തം വീണു. പിന്നീട് ക്ഷേത്രത്തില്‍ നടന്ന അഷ്ടമംഗല ദേവപ്രശ്നം ശ്രീപണ്ടാര നിലവറ ശ്രീപദ്മനാഭചൈതന്യത്തിന്റെ ആധാരശില ആയതിനാല്‍ നിരോധിതമേഖലയാണെന്നും അതു തുറക്കുന്നവരുടെ വംശം തന്നെ നശിക്കുമെന്നും മുന്നറിയിപ്പു നല്കി.
ഈ കല്ലറ തുറക്കാന്‍ പാടില്ലെന്നു നിര്‍ദ്ദേശിക്കുന്ന കത്ത് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന് നല്‍കിയിട്ടുണ്ട്. നിലവറ തുറക്കാന്‍ പാടില്ലെന്ന നിലപാടാണ് തിരുവിതാംകൂര്‍ രാജകുടുംബവും സ്വീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: