കോഴിക്കോട്: സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ കുടിശ്ശിക തുക ലഭിക്കാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു.
സിവില്‍ സപ്ലൈസ് കഴിഞ്ഞ രണ്ടര മാസത്തോളമായി കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചതിന് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക 220 കോടിയിലേറെ രൂപയാണ്. നെല്ല് കൊടുത്തു കഴിഞ്ഞാല്‍ അഞ്ച് ദിവസത്തിനകം പണം അക്കൗണ്ടില്‍ വരുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും 75 ദിവസം കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല.
ഇത് സംബന്ധിച്ച് പല തവണ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഉറപ്പ് മാത്രമെ ലഭിക്കുന്നുള്ളു. പണം ലഭിക്കാത്തതിനാല്‍ രണ്ടാം കൃഷിയിറക്കുന്നതില്‍ നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുകയാണ്.
ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്ക് മാത്രം 95,88,44,711.10 രൂപ നല്‍കാനുണ്ട്. തിരുവനന്തപുരം 18,70,402.50, കൊല്ലം 10,42,109.40, പത്തനംതിട്ട 13,00,03,971.30, കോട്ടയം 34,65,70,781.70, ഇടുക്കി 45,717.00, എറണാകുളം 2,96,29,756.80, തൃശൂര്‍ 47,07,90,777.30, പാലക്കാട് 15,91,35,565.50, കോഴിക്കോട് 78,60262.50, മലപ്പുറം 8,96,20,514.10, വയനാട് 9,000.00, കണ്ണൂര്‍ 45,73,462.50, കാസര്‍കോഡ് 12,62,925.00 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.
നെല്‍കര്‍ഷകരെ സഹായിക്കുന്നതിന് കാര്‍ഷിക ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില നാളുകള്‍ കഴിഞ്ഞാണ് ലഭിക്കുന്നത്. ബോര്‍ഡ് നിലവില്‍ വന്നാല്‍ ഉടന്‍ നെല്ലിന്റെ വില ലഭിക്കുമെന്നും പാട്ടകര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
നെല്‍ സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷകര്‍ ജൂലൈ 14 ന് എറണാകുളം പാഡിക്ക് മുന്നില്‍ നിരാഹാര സമരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: