ചങ്ങനാശേരി: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റയില്‍വേ പൊളിച്ചുമാറ്റിയ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ഇഴയുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. 2014-ല്‍ നിര്‍മ്മാണം ആരംഭിച്ച ജോലികളുടെ ഭാഗമായി പൊളിച്ചുമാറ്റിയ പാലങ്ങളുടെ നിര്‍മ്മാണമാണ് ഇതേവരെ പൂര്‍ത്തിയാകാത്തത്.
തിരുവല്ല ചിങ്ങവനം ഭാഗത്ത് ചെറുതും വലുതുമായ 22 പാലങ്ങളാണ് പൊളിച്ച് മാറ്റിയത്. ഫാത്തിമാപുരം, വാഴൂര്‍ റോഡ്, ചിങ്ങവനം എന്നിവിടങ്ങളില്‍ പൊളിച്ചുമാറ്റിയ പാലങ്ങള്‍ പ്രതിഷേധം ശക്തമായതോടെ പുന:നിര്‍മ്മിച്ച് സഞ്ചാരത്തിനായി തുറന്നുകൊടുത്തു.
കുറിച്ചി പഞ്ചായത്തിലെ ചിറവംമുട്ടം, എണ്ണയ്ക്കാച്ചിറ, തുരുത്തി മിഷ്യന് പള്ളി ,കോട്ടയം നഗരസഭയിലെ ചിങ്ങവനം, എന്നിവിടങ്ങളിലെ പാലം പൊളിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പണി ഏങ്ങുമെത്തിയിട്ടില്ല. വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍ തുടങ്ങിയവയുടെ പൈപ്പും കേബിളും കടന്നു പോകുന്ന ഈ ഭാഗത്ത് പണി നീളുന്നതിനാല്‍ ജലവിതരണവും ടെലിഫോണ്‍ ഉപയോഗവും തടസപ്പെട്ടിരിക്കുകയാണ്. അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പ്രയോജനമില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചിങ്ങവനത്തെ 2 പാലങ്ങള്‍ ഒരേസമയം പൊളിച്ചതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പനച്ചിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പരുത്തുംപാറ റോഡിലെ മേല്‍പ്പാലം തുറന്നു കൊടുത്തു. എന്നാല്‍ കുഴിമറ്റം റോഡിലെ മേല്‍പ്പാലത്തിന്റെ ജോലികള്‍ നിലച്ച മട്ടിലാണ്.
സദനം, പാലമൂട് സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പാലം പൊളിച്ചതോടെ സമീപത്തുള്ള ലെവല്‍ ക്രോസിലൂടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ട്രെയിനുകള്‍ കടന്നുപോകുന്നതിനായി തുടര്‍ച്ചയായി ക്രോസ് അടച്ചിടുന്നതും യാത്രക്കാരുടെ ക്ഷമയെ പരിക്ഷിക്കുന്നുണ്ട്. റോഡ് ഇല്ലാത്തതിനാല്‍ സമീപത്തെ ദൈവാലയത്തിലെ പ്രദക്ഷിണവും ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്രയും പുതിയ പാതയിലൂടെ പുന:ക്രമീകരിക്കേണ്ട അവസ്ഥയും ഉണ്ടായി.
ഇത്തിത്താനം ഭാഗത്തുള്ളവര്‍ക്ക് യാത്രാതടസം മാത്രമല്ല പാലം പൊളിച്ചതോടെ കുറിച്ചി പഞ്ചായത്തില്‍ കുടിവെള്ളവും മുട്ടിയ അവസ്ഥയാണ്. ചെറുകരകുന്നില്‍ നിന്നുള്ള വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊളിച്ചതോടെ വെള്ളമില്ലാതെ ജനം നെട്ടോട്ടമോടുകയാണ്. ബദല്‍ സംവിധാനമായി കണ്ടെത്തിയ റോഡിലെ പൊടി മൂലം ജനം വലയുകയാണ്.
രണ്ട് വര്‍ഷമായി എംസി റോഡുമായുള്ള ബന്ധം വിച്ഛേദിച്ച അവസ്ഥയിലാണ് ഇവിടുത്തെ നാട്ടുകാര്‍. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തില്‍ വരുന്ന കാലതാമസമാണ് ഇവിടുത്തെ പ്രധാന പ്രശ്നം.
എംസി റോഡില്‍നിന്ന് എസ്പുരം കോളനി, ഹോമിയോ കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശനകവാടമായിരുന്ന പാലത്തിന്റെയും നിര്‍മ്മാണം മന്ദഗതിയിലാണ്. ഇരട്ടപ്പാതയ്ക്കായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തുകൂടി അധിക ദൂരം സഞ്ചരിച്ച് ഔട്ട്പോസ്റ്റില്‍ എത്തിയാണ് നാട്ടുകാര്‍ യാത്ര ചെയ്യുന്നത്. ലെവല്‍ ക്രോസ് തുടര്‍ച്ചയായി അടച്ചിടുന്നത് ഇവിടെയുള്ള നാട്ടുകാര്‍ക്കും തലവേദനയാകുന്നു. കേഡറുകള്‍ സ്ഥാപിക്കുന്ന ജോലി ഈ ഭാഗത്ത് പൂര്‍ത്തിയായിട്ടുണ്ട്.
മോര്‍ക്കുളങ്ങര പാലത്തിലൂടെയുള്ള പൈപ്പുകള്‍ മാറ്റിയിടാത്തതും ജലക്ഷാമത്തിന് കാരണമാകുന്നുണ്ട്. പ്രതിമാസം 65,000 രൂപ കുറിച്ചി പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിക്ക് വെറുതെ നല്കുന്ന അവസ്ഥയും നിലവിലുണ്ട്. ഇവയ്ക്ക് പുറമേ ചെറിയ പാലങ്ങളും പല സ്ഥലങ്ങളിലും പൊളിച്ചിട്ടിരിക്കുകയാണ്. ഉള് ഗ്രാമങ്ങളില്‍ നിന്ന് പ്രധാന പാതകളിലേക്ക് എത്തിപ്പെടാന്‍ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്നു. തെരുവ് വിളക്കുകളില്ലാത്ത, സഞ്ചാരയോഗ്യമല്ലാത്ത വഴികളിലൂടെ ഓട്ടം പോകാന്‍ ഓട്ടോറിക്ഷ തൊഴിലാളികളും വിസമ്മതിക്കുന്നതും ദുരിതം വര്‍ദ്ധിപ്പിക്കുന്നു.
തിരുവല്ല ചങ്ങനാശേരി ഇരട്ടപ്പാത പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചങ്ങനാശേരി ചിങ്ങവനംപാത ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടും മേല്‍പ്പാലങ്ങളുടെ കാര്യത്തില്‍ റയില്‍വേ കാട്ടുന്ന അലംഭാവത്തിനെതിരെ ജന പ്രതിനിധികള്‍ പ്രതികരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: