ഭുവനേശ്വര്‍: എഴുതിത്തള്ളിയവര്‍ക്ക് സ്വര്‍ണത്തിലൂടെ മറുപടി നല്കി സുധ സിങ്. പക്ഷിപ്പനി നഷ്ടപ്പെടുത്തിയ ഒരു വര്‍ഷത്തിനു ശേഷമുള്ള മടങ്ങിവരവില്‍ സ്വര്‍ണവുമായി തലയുയര്‍ത്തി നിന്നു സുധ. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനം സുധയിലൂടെ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഒമ്പത് മിനിറ്റ് 59.47 സെക്കന്‍ഡില്‍ എതിരാളികളെ ഏറെ പിന്നിലാക്കി സുവര്‍ണ നേട്ടം. വടക്കന്‍ കൊറിയയുടെ ഹ്യോ ഗ്യോങ് വെള്ളിയും (10:13.94), ജപ്പാന്റെ നാന സാറ്റോ വെങ്കലവും (10:18.11) നേടി. മറ്റൊരു ഇന്ത്യന്‍ താരം പാറുല്‍ ചൗധരി നാലാമത്.
റായ്ബറേലി സ്വദേശിനി സുധയുടെ ഏഷ്യന്‍ അത്ലറ്റിക്സിലെ ആദ്യ സ്വര്‍ണമാണിത്. 2010ലെ ഗുവാങ്ഷു ഏഷ്യന്‍ ഗെയിംസിലെ ഒന്നാം സ്ഥാനത്തിനു ശേഷമുള്ള സ്വര്‍ണത്തിളക്കവും. 2009, 2011, 13 ചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളി നേടിയ സുധയ്ക്ക്, കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ്, 2015ലെ ബീജിങ് ലോക ചാമ്പ്യന്‍ഷിപ്പ്, 2016ലെ റിയോ ഒളിമ്പിക്സ് എന്നിവയില്‍ മികച്ച പ്രകടനത്തിനായില്ല. റിയോയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പക്ഷിപ്പനി പിടിപെട്ട് ചികിത്സയിലായിരുന്ന സുധയ്ക്ക് സീസണ് മുഴുവന്‍ നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: