തൃശൂര്‍: സ്വാതന്ത്ര്യത്തിന് ശേഷം സാഹിത്യ- അക്കാദമിക് രംഗത്ത് സംഭവിച്ച വൈദേശികവത്കരണം വലിയ മുരടിപ്പ് സൃഷ്ടിച്ചുവെന്ന് പ്രശസ്ത കന്നടസാഹിത്യകാരന്‍ എസ്. എല്‍. ഭൈരപ്പ. തപസ്യ സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസ്തിത്വവാദം ഏറ്റവും മുന്തിയ ദര്‍ശനമായി കണക്കാക്കിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഇവിടെ നടന്നത്. ഭാരതീയ സാഹിത്യദര്‍ശനം അസ്തിത്വവാദത്തിനും എത്രയോ അപ്പുറമെത്തിയിരുന്നതാണ് എന്ന കാര്യം വിസ്മരിക്കപ്പെട്ടു.
റഷ്യന്‍ കമ്മ്യൂണിസത്തിന്റെ ആരാധകനായിരുന്ന ജവഹര്‍ലാല്‍ നെഹ്റു അധികാരത്തിലെത്തിയതോടെ സര്‍വകലാശാലകളിലും അക്കാദമികളിലും മാര്‍ക്സിയന്‍ ആശയങ്ങളുടെ സ്വാധീനവും വേരുറപ്പിച്ചു. മാര്‍ക്സിസ്റ്റ് അല്ലാത്തവരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കുന്ന തരത്തില്‍ വരെ അക്കാദമിക് രംഗത്ത് ഗൂഢാലോചനകള്‍ നടക്കുന്നു. ചരിത്രം, സാഹിത്യം, തത്വചിന്ത എന്നീ മേഖലകളില്‍ ഭാരതത്തിന്റെ തനത് ദര്‍ശനങ്ങളിലേക്ക് മടങ്ങിപ്പോക്കാണ് ഇന്നത്തെ ആവശ്യമെന്നും ഭൈരപ്പ പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് ടി.എസ്. അനന്തരാമന് അധ്യക്ഷത വഹിച്ചു.തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പിജി ഹരിദാസ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍ അനുഗ്രഹ പ്രഭാഷണവും രക്ഷാധികാരി ആര്. സഞ്ജയന് മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.സി. സുരേഷ്, സംസ്ഥാന ജന. സെക്രട്ടറി സി.രജിത്കുമാര്‍, കവി പി. നാരായണക്കുറുപ്പ്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന് എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം നടന്ന ഇതിഹാസ സമീഷയില്‍ തെറ്റിദ്ധരിക്കപ്പെടുന്ന സംസ്കൃതി എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. കവി പി. നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രൊഫ.തുറവൂര്‍ വിശ്വംഭരന്, ഡോ. പുത്തേഴത്ത് രാമചന്ദ്രന്, അനൂപ് കുന്നത്ത്, മണി എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ബാലസാഹിത്യ സമീക്ഷയില്‍ നന്തനാര്‍, അക്കിത്തം, സുമംഗല എന്നിവരുടെ ബാലസാഹിത്യ കൃതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. സാഹിത്യകാരി കെ.ബി. ശ്രീദേവി അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരന്‍ സിപ്പി. പള്ളിപ്പുറം, ഡോ.ഗോപി പുതുക്കോട്, കല്ലറ അജയന്, ആര്. അശ്വതി, ലക്ഷ്മി ദാസ് എന്നിവര്‍ സംസാരിച്ചു.
മാധ്യമവിചാരം സെമിനാറില്‍ പി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എന്‍. പി. രാജേന്ദ്രന്, കുമാര്‍ ചെല്ലപ്പന്, മുരളി പാറപ്പുറം, കെ.ആര്. ഇന്ദിര എന്നിവര്‍ സംസാരിച്ചു. വൈകീട്ട് ചലചിത്ര ആനുകാലികഗതി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ എസ്. രമേശന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. അലി അക്ബര്‍, കെ.ലക്ഷ്മി നാരായണന് എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 8.30 ന് നടക്കുന്ന സംഘടനാസമ്മേളനത്തില്‍ എസ്. രമേശന് നായര്‍ അധ്യക്ഷത വഹിക്കും. സാഹിത്യകാരന് ശ്രീശൈലം ഉണ്ണികൃഷ്ണന് ദുര്‍ഗ്ഗാദത്ത അനുസ്മരണം നടത്തും. ആഷാമേനോന് അഴീക്കോട് അനുസ്മരണ പ്രഭാഷണം നടത്തും. ദുര്‍ഗ്ഗാദത്ത പുരസ്കാരം സാഹിത്യകാരന് ശ്രീജിത്ത് മൂത്തേടത്തിന് എസ്. രമേശന്‍നായര്‍ സമര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങോടെ സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: