കൊല്ലം: ഭൗതികസുനാമിയെ നേരിടാന്‍ ഗോകുലധര്മ്മം വ്യാപിപ്പിക്കണമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. നമുക്കുള്ളതെല്ലാം ഈശ്വരന്റേതാണ് എന്ന ഭാവം ബാല്യത്തിലേ നല്‍കാനാകണം. അവയുടെ സൂക്ഷിപ്പുകാരന് മാത്രമാണ് ഓരോ വ്യക്തിയും. രാജാവ് രാഷ്ട്രത്തിന്റെ സംരക്ഷകനാണ്, ഉടമയല്ല. നമ്മുടെ കഴിവുകളും സമ്പത്തും സമാജത്തിന്റേതാണ്. ദാനം ദേവതയുടെ സവിശേഷതയാണ്; ആര്‍ക്കും ഒന്നും നല്‍കാത്തത് രാക്ഷസന്റേതും. നല്‍കാനുള്ള പാഠമാണ് അമ്മമാര്‍ കുട്ടികള്‍ക്ക് പകരേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാലഗോകുലത്തിന്റെ നാല്‍പ്പത്തിരണ്ടാമത് സംസ്ഥാനവാര്ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാക്ഷസീയതയെ കൃഷ്ണന് നേരിട്ടത് സമാജത്തെ ഒരുമിപ്പിച്ചുകൊണ്ടാണ്. കംസന്റെ മഥുരയിലേക്ക് തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് പാലും തൈരും നെയ്യും നല്‍കില്ലെന്ന് അമ്മമാര്‍ തീരുമാനിച്ചത് അതിന്റെ ഭാഗമായിരുന്നു. പ്രളയത്തെ നേരിടാന്‍ കൃഷ്ണന് സമാജത്തെ സംഘടിപ്പിച്ച് ഗോവര്‍ധനോദ്ധാരണം നടത്തി. എല്ലാവരെയും കൂട്ടി മലിനമായ യമുനയെ ശുദ്ധീകരിച്ചു.
കൃഷ്ണന് കാലിയെ മേക്കുന്നവനായി. ഗോകുലത്തിലെ ഏത് പ്രായക്കാരും കൃഷ്ണന്റെ സഹവര്‍ത്തികളായി. കീഴടക്കിയ മഥുര കൃഷ്ണന് വിട്ടുകളഞ്ഞു. ദ്വാരകയില്‍ പരിവര്‍ത്തനത്തിന്റെ യുഗം തുറന്നു. ആവശ്യം വന്നപ്പോള്‍ ദൂതനായി. മറ്റൊരിക്കല്‍ ഭിക്ഷുവായി. അധര്‍മ്മം പടയെടുത്തുവന്നപ്പോള് ഗീതയോതി ധര്‍മ്മപക്ഷത്ത് നിലയുറപ്പിച്ചു. സമാജ രക്ഷയ്ക്കായി ഏത് വേഷവും ധരിച്ച കൃഷ്ണന്റെ ജീവിതമാണ് ബാലഗോകുലത്തിന്റെ ദര്‍ശനം. അത് വെറും കൃഷ്ണലീലയായിരുന്നില്ല, ഭാവാത്മകമായ പോരാട്ടമായിരുന്നുവെന്ന് കൃഷ്ണഗോപാല്‍ ഓര്‍മ്മിപ്പിച്ചു.
ബാല്യത്തില്‍ കണ്ട രാജാ ഹരിശ്ചന്ദ്രന് എന്ന ചിത്രമാണ് മഹാത്മാഗാന്ധിയെ സത്യവ്രതനാക്കിയത്. തനിക്കുള്ളത് ചുറ്റുമുള്ളവര്‍ക്കും പങ്കുവയ്ക്കണമെന്ന് അമ്മ പഠിപ്പിച്ച പാഠമാണ് വിനോബയെ സമാജവ്രതിയാക്കിയത്. കുട്ടികള്‍ ദേശത്തിന്റെ സമ്പത്താണ്. പുതിയകാലം നേരിടുന്ന ഭൗതികതയുടെ കടന്നുകയറ്റത്തില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ ആത്മീയതയുടെ പാഠം പകരണം.
ഭക്തിയും കരുണയും ശ്രദ്ധയുമൊക്കെയാണ് ആത്മീയത. ഭാരതം ലോകത്തോട് സംവദിച്ചത് സൈനികശക്തി കൊണ്ടല്ല, ആധ്യാത്മികതയിലൂടെയാണ്. ഭാരതീയ ജീവിതത്തിന് ഏകാത്മതയുടെ ഭാവം നല്കിയ ശങ്കരന്റെ നാടാണ് കേരളം. വേദാന്ത ജീവിതമാതൃകയിലൂടെ ശ്രീനാരായണഗുരുദേവന്‍ കേരളത്തിന് പുതിയ മുഖം നല്കി. ഈ ആധ്യാത്മികപാതയാണ് ബാലഗോകുലം പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജന് അധ്യക്ഷത വഹിച്ചു. മലയാളം കലണ്ടറിന്റെ പ്രകാശനം ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് ആര്.അരുണിന് നല്കി ഡോ. കൃഷ്ണഗോപാല്‍ നിര്‍വഹിച്ചു. ഭഗിനിപ്രമുഖ് ഡോ. ആശാ ഗോപാലകൃഷ്ണന്, മേഖലാ ഖജാന്‍ജി ബി. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന ചടങ്ങില്‍ കൊല്ലത്തിന്റെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.
ഇന്ന് നടക്കുന്ന വാര്‍ഷികസമ്മേളനം ഡോ. ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ചലച്ചിത്രതാരം അനുശ്രീ എന്നിവര്‍ പങ്കെടുക്കും. ഇതോടൊപ്പം നടക്കുന്ന ഗുരുപൂജയില്‍ പ്രൊഫ. പൊന്നറ സരസ്വതിയെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: