തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആമൂല്യവസ്തുക്കളുടെ പ്രധാനശേഖരമായ ബി നിലവറ തുറക്കണമെന്ന് ഭരണപരിഷ്കാരകമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ.
നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവർ ആരായാലും അവരെ സംശയിക്കണം. ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങൾ ഈ പ്രശ്നത്തിൽ പ്രതികരിക്കുന്നതെന്നും വി.എസ് പ്രസ്താവനയിൽ അറിയിച്ചു.
ബി നിലവറ തുറക്കുന്നതിനോട് വിയോജിപ്പുമായി തിരുവിതാംകൂർ രാജകുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന കാരണങ്ങൾ പറഞ്ഞാണ് രാജകുടുംബം എതിർക്കുന്നത്.
അതിനിടെ ബി നിലവറ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് രാജകുടുംബവുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബി നിലവറ പലതവണ തുറന്നെന്ന അമിക്കസ് ക്യൂറി വിനോദ് റായിയുടെ നിലപാട് ആവർത്തിച്ച് ദേവസ്വം മന്ത്രി രംഗത്തെത്തിയത്.
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ അഞ്ച് തവണ തുറന്നെന്ന അമിക്കസ് ക്യൂറി വിനോദ് റായിയുടെ റിപ്പോർട്ട് തെറ്റാവില്ലെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ രാജകുടുംബം പ്രതികരിച്ചത് എന്തു സാഹചര്യത്തിലെന്ന് അറിയില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: