ഇസ്ലാമാബാദ്: ഇന്ത്യയില്‍ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഒരുപേക്ഷ ദൈവതുല്യയായിരിക്കും. നയതന്ത്രരംഗത്തെ അസ്വാരസ്യങ്ങള്‍, മാനുഷിക മൂല്യങ്ങള്‍ക്കു വിലങ്ങു തടിയാകാന്‍ സുഷമ അനുവദിക്കാറില്ല.
സുഷമയുടെ കരുണ തേടി ഒരു മാസത്തിനു ശേഷം വീണ്ടും പാക്കിസ്ഥാനില്‍ നിന്ന് അപേക്ഷ.
വായില്‍ കാന്‍സര്‍ ബാധിച്ച ഫയ്സ തന്‍വീറാണ് (25) ഇന്ത്യയില്‍ ചികിത്സയ്ക്കെത്താന്‍ വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഷമയെ സമീപിച്ചത്. ഗാസിയാബാദിലെ ഇന്ദ്രപ്രസ്ഥ ഡെന്റല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് ഫയ്സയ്ക്ക് ചികിത്സ നിശ്ചയിച്ചിരുന്നത്. ഇതിന് പത്ത് ലക്ഷം രൂപ മുന്‍കൂര്‍ അടച്ചു. എന്നാല്‍, വിസ അപേക്ഷ ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി തള്ളി.
ഇതോടെയാണ് മെഡിക്കല്‍ വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിലൂടെ സുഷമയെ സമീപിച്ചത്. തന്റെ ചിത്രം പങ്കുവച്ച് ”എന്നെ സഹായിക്കൂ, എന്റെ ജീവന് രക്ഷിക്കൂ” എന്ന് ഫയ്സ കുറിച്ചു. ”സുഷമാജി, ദയവായി സഹായിക്കൂ” എന്ന് രണ്ടാമതും ട്വീറ്റ് ചെയ്തു.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളാണ് ഇന്ത്യ വിസ നിഷേധിക്കാന്‍ കാരണമെന്നാണ് ഫയ്സയുടെ അമ്മയുടെ അഭിപ്രായം. എന്നാല്‍, സുഷമയുടെ ഇടപെടല്‍ ഫലം ചെയ്യുമെന്ന് ഇവര്‍ക്ക് വിശ്വാസമുണ്ട്.
എംബസി വിസ നിഷേധിച്ച പാക് ബാലന് ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇന്ത്യയിലെത്താന്‍ സുഷമ ഇടപെട്ട് വിസ അനുവദിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഈ സംഭവം. ഇത്തവണയും അങ്ങനെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫയ്സയും അമ്മയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: