ശ്രീകണ്ഠാപുരം: കഴിഞ്ഞദിവസം പള്ളിവികാരിയുടെ നേതൃത്വത്തില്‍ അക്രമം നടന്ന കരിവഞ്ചാല് അംബേദ്കര്‍ കോളനിയിലേക്ക് പിക്കപ്പ് വാന്‍ കടന്നുപോകാനുള്ള വീതിയില്‍ പള്ളി വക റോഡ് നിര്‍മ്മിച്ചു നല്കാന് ധാരണ. ഇന്നലെ ശ്രീകണ്ഠാപുരം സിഐ വി.വി.ലതീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെയും പള്ളി അധികൃതരുടെയും സംയുക്തയോഗത്തിലാണ് തീരുമാനം. കൂടാതെ അക്രമവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും നല്കിയിട്ടുളള കേസുകള്‍ പിന്‍വലിക്കാനും ധാരണയായിട്ടുണ്ട്.
മാസങ്ങളായി കോളനിയിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട് പള്ളി അധികൃതരും കോളനി നിവാസികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ നിലവിലുണ്ടായിരുന്ന ആറ് മീറ്റര്‍ റോഡ് കയ്യേറി പള്ളി അധികൃതര്‍ അതിര്‍ത്തി കെട്ടിയിരുന്നു. ഇതോടെ കോളനിയിലേക്ക് വാഹനങ്ങള്‍ക്ക് പോകാനാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പള്ളി അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം പ്രദേശത്ത് നിലനില്‍ക്കേ പള്ളിവികാരിക്കെതിരെ വ്യാജ വാട്സ് അപ്പ് പ്രചാരണം നടന്നു എന്നാരോപിച്ച് വികാരിയുടെ നേതൃത്വത്തില്‍ നൂറോളം പേര് കോളനിയില്‍ അതിക്രമിച്ച് കടന്ന് കോളനി നിവാസികളെ മര്‍ദ്ദിക്കുകയും വീടുകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. പള്ളി വികാരിക്കും അക്രമികള്‍ക്കുമെതിരെ പോലീസ് കേസെടുത്തതോടെ പള്ളി അധികൃതര്‍ ധാരണക്ക് തയ്യാറാവുകയായിരുന്നു. സിഐയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍, മോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.കുട്ടികൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി സജേഷ് പയ്യാവൂര്‍, മണ്ഡലം പ്രസിഡണ്ട് കെ.ആര്.രഞ്ജിത്ത്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ കമ്മറ്റിയംഗം എ.വി.തോമസ്, പള്ളി വികാരി സന്തോഷ് കരിക്കോട്ടക്കരി, തലശ്ശേരി അതിരൂപതാ അധികൃതരുടെ പ്രതിനിധികള്‍, ശ്രീകണ്ഠാപുരം മുനിസിപ്പല്‍ ചെയര്മാന് പി.പി.രാഘവന്, കൗണ്‍സിലര്‍ സൂസന് ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: