നാഗര്‍കോവില്‍: ഭാരതത്തിന്റെ ശക്തിസ്രോതസ്സ് ഗ്രാമങ്ങളാണെന്നും അവയുടെ വിശുദ്ധി നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.വമ്പിച്ച നഗരവത്ക്കരണം ഗ്രാമങ്ങളെ ശുഷ്ക്കവും ശൂന്യവുമാക്കും. ഇത് ഭാരതീയ പൈതൃകത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നാഗര്‍കോവിലിലെ നാഗരാജാ മൈതാനത്ത് ചേര്‍ന്ന, ആര്‍എസ്എസ് മുന്‍ അഖില ഭാരത സേവാ പ്രമുഖ് സീതാറാം കേഡില്യയുടെ ഭാരത പരിക്രമ പദയാത്രാ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ-വന-നഗരവാസികളെല്ലാം പരിസ്ഥിതി സന്തുലനത്തിനും മാനവ സമൂഹത്തിന്റെ നിലനില്‍പ്പിനും ഒഴിച്ചുകൂടാനാകാത്തതാണ്. ഭാരതീയര്‍ മണ്ണിനെ പവിത്രമായി കണ്ട് പരിപോഷിപ്പിച്ച് മാത്രമാണ് കൃഷി ചെയ്യുന്നത്. മണ്ണിനെ നശിപ്പിക്കുന്ന ഒന്നും നാം ചെയ്യില്ല. അതിനാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൃഷി ചെയ്താലും നമ്മുടെ മണ്ണ് നശിക്കില്ല. ഇത് നമ്മുടെ സംസ്കൃതിയും പൈതൃകവും നല്കിയ സംഭാവനയാണ്. ഇതില്‍ നിന്ന് വ്യതിചലിച്ചാല്‍ മണ്ണ് ഊഷരമാകുമെന്ന് ചരിത്രം ബോധ്യപ്പെടുത്തുന്നു. അതിനാല്‍ പരിസ്ഥിതി സംരക്ഷിച്ച് നഗരവത്ക്കരണം കുറച്ച് ഗ്രാമ വിശുദ്ധി നിലനിര്‍ത്തണം. സീതാറാം കേഡില്യയുടെ പരിക്രമ യാത്ര ഇതാണ് ചൂണ്ടിക്കാട്ടുന്നതെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
കേന്ദ്ര ഉപരിതല, കപ്പല്‍ ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് രചിച്ച ‘ശ്രീരാമാനുജം’ എന്ന കൃതി സര്‍സംഘചാലക് മോഹന്‍ ഭാഗവത് വെള്ളിമല ആശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദയ്ക്ക് നല്കി പ്രകാശിപ്പിച്ചു. പുസ്തകത്തിന്റെ ഹിന്ദി പരിഭാഷ നിര്‍വഹിച്ച എ.വി.എം കര്‍മ, നാരായണ സ്വാമി, രാഹുല്‍ എന്നിവരെ മോഹന്‍ ഭാഗവത് പൊന്നാട അണിയിച്ചു.
ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബോളെ, വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി ചമ്പത് റായ്, തമിഴ് സിനിമാ സംവിധായകന് വിശു, ഗാനരചയ്താവ് സിറയ് ചൂഡന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: