വിളപ്പില്‍: ഒരു നാടിന്റെ ജലസമൃദ്ധിക്ക് വറ്റാത്ത ഉറവയായി നിലകൊണ്ട ഇടവിളാകം കുളം നാശത്തിന്റെ വക്കിലേക്ക്. പായലും മാലിന്യവും നിറഞ്ഞ വെള്ളം. കടും പടര്‍പ്പും നിറഞ്ഞ പരിസരം. അടര്‍ന്നുവീണ പാര്‍ശ്വഭിത്തികള്‍. ഇങ്ങനെ അവഗണനയുടെ നേര്‍ക്കാഴ്ചയാണ് ഈ കുളം. വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡില്‍ കീഴതുനടയിലാണ് ഇടവിളാകംകുളം. നൂറ്റാണ്ട് പഴക്കമുള്ള നീരുറവയെ പഞ്ചായത്ത് അധികൃതര്‍ സംരക്ഷിക്കാന്‍ മറന്നതാണ് ഇപ്പോഴത്തെ ദുര്‍ഗതിക്ക് കാരണം. ജലസമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഒട്ടുമിക്ക കുളങ്ങളും നവീകരിക്കാന്‍ തീരുമാനമുണ്ടായി. അവിടെയും ഇടവിളകത്തെ അവഗണിച്ചു. ശാസ്താംപാറ ഗ്രാമീണ ടൂറിസം കേന്ദ്രത്തിന്റെ അടിവാരത്താണ് കുളം സ്ഥിതി ചെയ്യുന്നത്. ഇവിടെ കുടിവെള്ള പദ്ധതി സ്ഥാപിച്ച് പ്രദേശവാസികള്‍ക്കും ശാസ്താംപാറയിലും ജലമെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു. കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ പദ്ധതി നീരണിഞ്ഞില്ല. പായലും മാലിന്യവും നീക്കി കാട് വെട്ടിത്തെളിച്ചാല്‍ കുളിക്കാനും മറ്റും കുളത്തിലെ ജലം പ്രയോജനപ്പെടുമെന്ന് പരിസരവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: