ലോകത്തിലെ അതിപുരാതനമായ ജീവിത മാര്‍ഗ്ഗങ്ങളിലൊന്നാണ് മത്സ്യബന്ധനം. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ ഇത് പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ മത്സ്യബന്ധനം ജീവനോപാധിയാക്കിയവരില് എല്ലാ മത വിഭാഗക്കാരുമുണ്ട്. കുലത്തൊഴിലായി മത്സ്യബന്ധനത്തെ കണ്ടിരുന്ന അവര്‍ ജലാശയങ്ങളെ പൊതു സ്വത്തായാണ് കണ്ടിരുന്നത്.
അതില്‍ പ്രധാനം ഉള്‍നാടന്‍ ജലാശയങ്ങളാണ്. വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി മലിനീകരണവും രണ്ടുലക്ഷത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍, അവശേഷിക്കുന്ന ജലാശയങ്ങളും നാശത്തിലാകും.പാടശേഖരങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍, രാസവളങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ബോട്ടുകളില്‍ നിന്ന് പുറന്തള്ളുന്ന ഓയില്‍ മാലിന്യങ്ങള്‍, ഫാക്ടറി-ആശുപത്രി മാലിന്യങ്ങള്‍, ഇറച്ചി മാലിന്യങ്ങള്‍ തുടങ്ങിയവ ഉള്‍നാടന്‍ ജലാശയങ്ങളെ മലിനമാക്കുന്നുണ്ട്. മത്സ്യങ്ങള്‍ക്ക് പ്രജനനം നടത്താന്‍ പറ്റാത്ത വിധമാണ് ഫാക്ടറികളില്‍ നിന്ന് വിഷജലം കായലുകളിലെത്തുന്നത്. ഇതുമൂലം മത്സ്യസമ്പത്ത് കുറഞ്ഞുവരികയാണ്. ഒറത്തന്‍, കാരി, കണമ്പ്, കരിമീന്‍, കൂരി, തിരുത, പള്ളത്തി, പൂളാന്‍, വേളൂരി, നച്ച്, കരിങ്കണ്ണി, നങ്ക്, ഇലച്ചില്, പരല്‍, മാച്ചാന്, കോലാന്‍, കറൂപ്പ്, വരാല്, ഞണ്ടുകള്‍ തുടങ്ങിയവയൊക്കെ മലിനീകരണം മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. മത്സ്യങ്ങള്‍ കുറഞ്ഞതോടെ, പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വലകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
കൂരിവല, തെരണ്ടിവല, ഞണ്ടുവല, തിരുതവല എന്നിവ ഉദാഹരണം. വേളി, വെള്ളായണി, കഠിനങ്കുളം, അഞ്ചുതെങ്ങ്, അഷ്ടമുടി, വേമ്പനാട്, കൊടുങ്ങല്ലൂര്‍, പൊന്നാനി, കോരപ്പുഴ തുടങ്ങിയ കായലുകളും കൈവഴികളുമെല്ലാം മത്സ്യങ്ങളാല്‍ സമ്പന്നമായിരുന്നു. മലിനീകരണത്തിന് പുറമെ, അനധികൃത കായല്‍ കയ്യേറ്റങ്ങളും ഇവിടത്തെ മത്സ്യസമ്പത്തിന് ഭീഷണിയായി. മറൈന്‍ ഡ്രൈവ് വികസനത്തിന്റെ പേരില്‍ കൊച്ചിക്കായലിനും ഒട്ടേറെ നഷ്ടങ്ങളുണ്ടായി. കായലരികത്ത് ഫ്ളാറ്റുകളും ഹോട്ടലുകളും ഉയര്‍ന്നപ്പോള്‍, ഒരുകൂട്ടം മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിത മാര്‍ഗ്ഗമില്ലാതായി. സംസ്ഥാനം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ പരിസ്ഥിതി പ്രേമം പ്രസംഗത്തിലും കടലാസിലുമൊതുക്കി. വേമ്പനാട്ട് കായലിലും മത്സ്യ ലഭ്യത കുറഞ്ഞു. കയ്യേറ്റത്തിനും മലിനീകരണത്തിനും പുറമെ, തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മാണവും തോട്ടപ്പള്ളി സ്പില്‍വേ നിര്‍മ്മാണവുമാണ് തിരിച്ചടിയായത്.
മത്സ്യത്തൊഴിലാളികളുടെ സ്വര്‍ണഖനി എന്നറിയപ്പെട്ടിരുന്ന വേമ്പനാട്ട് കായലില്‍ ഇന്ന് ചെറുതായി. 50,000 ചതുരശ്ര ഹെക്ടര്‍ വിസ്തീര്‍ണവും 50 അടി ആഴവുമുണ്ടായിരുന്ന വേമ്പനാട്ട് കായല്‍ കക്കയുടെ കേന്ദ്രമായിരുന്നു. ഇന്ന് 23,500 ഹെക്ടര്‍ വിസ്തീര്‍ണം മാത്രമേ കായലിനുള്ളു. ആഴം 12 അടിയായി ചുരുങ്ങി. പരിസ്ഥിതി പ്രേമികള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. കായല്‍ കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് മാറി മാറി വന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചതും മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ഊന്നിവലകളും ചീനവലകളും രാജഭരണകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പതിച്ചു നല്കിയവയാണ്. കരം കൊടുക്കുന്ന രീതിയിലായിരുന്നു ഇതിന് ലൈസന്‍സ് അന്ന് നല്‍കിയിരുന്നത്. ഇന്ന് ഫിഷറീസ് വകുപ്പിന് മത്സ്യത്തൊഴിലാളികള്‍ കരം കൊടുക്കുന്നുണ്ട്. തൊഴിലിടങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, വികസനത്തിന്റെയും മറ്റും പേരില്‍ ഇവ നഷ്ടമായിട്ടും മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമില്ല.കെ.ആര്. ഗൗരിയമ്മ റവന്യു മന്ത്രിയായിരുന്ന കാലത്ത് ചന്തിരൂര്‍ വെളുത്തുള്ളി കായലും കുറിയമുട്ടം കായലും നികത്താന്‍ അനുമതി നല്കി. വന്‍കിട മുതലാളിമാര്‍ക്കും പാര്‍ട്ടി സഖാക്കള്ക്കുമായിരുന്നു പ്രയോജനം.
വികസന പ്രവര്‍ത്തനങ്ങള്‍ നാടിനാവശ്യമാണ്. എന്നാല്‍, പരമ്പരാഗത തൊഴില്‍ നഷ്ടപ്പെടുത്തിയാവരുത് വികസനം. പെരുമ്പടപ്പ്-കുമ്പളങ്ങി പാലത്തിന്റെ നിര്‍മ്മാണം ഉദാഹരണം.പകുതിയിലധികം ഭാഗം ബണ്ട് കെട്ടി നികത്തിയാണ് പാലം നിര്‍മ്മിച്ചത്. ഇത് വെള്ളത്തിന്റെ ഒഴുക്കിനെ സാരമായി ബാധിച്ചു. ചെളികലര്‍ന്ന എക്കല്‍ കുന്നുകള്‍ വെള്ളത്തില്‍ രൂപപ്പെട്ടതോടെ ഊന്നിവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം അസാധ്യമായി. ഒട്ടേറെ പരാമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പെരുമ്പടപ്പ്-കുമ്പളങ്ങി കായലിലെ പുറ്റുകള്‍ സുനാമി ഫണ്ട് ഉപയോഗിച്ച് മാറ്റാന്‍ പദ്ധതി വന്നു. എന്നാല്‍, മത്സ്യതൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലായിരുന്നില്ല അത് നടപ്പാക്കിയത്. ചില സ്വകാര്യ വ്യക്തികളുടെ താത്പര്യമാണ് അധികതര്‍ സംരക്ഷിച്ചത്. പെരുമ്പടപ്പ് കായലിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളുടെ സ്ഥിതിയും ഇതുപോലെ തന്നെ. പരമ്പരാഗത മത്സ്യബന്ധനത്തിന് കാലങ്ങള്‍ കടന്നപ്പോള്‍ ഏറെ മാറ്റങ്ങള്‍ വന്നു. ചെമ്മീന്‍ കൃഷിയും മത്സ്യകൃഷിയും ശാസ്ത്രീയമായി ചെയ്യുന്നത് കൂടി.
മത്സ്യമേഖലയിലേക്ക് പുതിയ കര്‍ഷകര്‍, വ്യവസായികള്‍, അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ കടന്നുവന്നു. ഇത് മത്സ്യക്കയറ്റുമതിയിലും അതുവഴിയുള്ള വിദേശ നാണ്യത്തിലും കേരളത്തിന് നേട്ടമുണ്ടാകാന്‍ സഹായിച്ചു. പക്ഷേ, എല്ലാക്കാലവും സാമ്പത്തിക വ്യവസ്ഥയ്ക്ക് താങ്ങായി നിന്ന പരമ്പരാഗത ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതത്തെക്കുറിച്ച് ആരും ചിന്തിച്ചില്ല. പല കാരണങ്ങള്‍ കൊണ്ടും സ്വന്തം തൊഴില്‍ മേഖല അവര്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അവരുടെ തൊഴിലിടം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്ന കാര്യം ആരും മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: