സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് മൂല്യം നിശ്ചയിക്കുകയും, ഇവ നല്കുന്നതില് വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട ജീവനക്കാരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കുന്ന വ്യവസ്ഥ കൊണ്ടുവരേണ്ടതുമാണ്.
സേവനാവകാശം പൗരാവകാശമായി പ്രഖ്യാപിക്കുകയും വേണം. സാങ്കേതിക നൂലാമാലകളില്‍ കുടുക്കി പൊതുജനങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിമെതിക്കുന്ന ചുവപ്പുനാടയും അഴിമതിയും കൈക്കൂലിയും അരങ്ങുവാഴുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ നല്‍കുന്നതിന് പൗരസമിതി രൂപീകരിച്ച് പ്രവര്‍ത്തനം സുതാര്യമാക്കണം. ജീവനക്കാരിലെ അഴിമതിക്കാരെയും കൈക്കൂലിക്കാരെയും കണ്ടെത്തി പിരിച്ചുവിടുന്നതിനുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നാലെ ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കാന്‍ കഴിയൂ.
അഴിമതിവിരുദ്ധ ബ്യൂറോയുടെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ കൊണ്ടുവരണം. ഇത് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമതയുള്ളതാക്കും. മോശം പ്രവര്‍ത്തനം കാഴ്ചവച്ച ഇരുനൂറോളം ജീവനക്കാരെ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇത് സര്‍ക്കാര്‍ സര്‍വ്വീസില്‍ മാറ്റത്തിന് കളമൊരുക്കും. ശക്തമായ നിയമത്തിന്റെ അഭാവമാണ് അഴിമതിക്കും കൈക്കൂലിക്കും വഴിയൊരുക്കുന്നത്. ഇക്കാര്യം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. നിയമസഭാ സാമാജികര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രത്യേക അവകാശവും പരിരക്ഷയും നല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് ലഭ്യമാകേണ്ടത് സാധാരണക്കാരനാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഞാന്‍ ജനങ്ങളുടെ പ്രധാന സേവകനെന്നാണ്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ജോലി ചെയ്തില്ലെങ്കിലും ശമ്പളം കിട്ടുമെന്ന വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സര്‍വ്വീസ് നിയമങ്ങള്‍ അടിമുടി പൊളിച്ചെഴുതി സേവന കേന്ദ്രീകൃതമാക്കിയാലെ ജനങ്ങളുടെ കഷ്ടപ്പാട് ഇല്ലാതാകുകയുള്ളൂ. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഖജനാവിലെത്തുന്ന പണത്തിന്റെ 50 ശതമാനം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 80 ശതമാനം ശമ്പളയിനത്തില്‍ ചിലവാകുന്നു. നികുതി വരുമാനത്തിന്റെ 80 ശതമാനവും ജീവനക്കാര്‍ക്ക് ശമ്പളമായി നള്‍കുമ്പോഴും അതിന്റെ നാലിലൊന്നു പ്രയോജനം സേവനമായി ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല അവര്‍ ഓഫീസുകള്‍ കയറിയിറങ്ങി നരകിക്കുകയാണ്. 80 ശതമാനം വരുന്ന സാധാരണ ജനങ്ങള്‍ നിത്യവൃത്തിക്കായി തൊഴിലെടുക്കുന്നവരാണ്.
ഒരുദിവസം തൊഴിലിന് പോകാന്‍ സാധിച്ചില്ലെങ്കില്‍ കുടുംബം പട്ടിണിയിലാവും. പൗരന്മാര്ക്ക് ദിവസങ്ങളും ആഴ്ചകളും മാസങ്ങളോളവും ഓഫീസിന്റെ പടിക്കല്‍ കാത്തുനില്‍ക്കേണ്ട ഗതികേട് സൃഷ്ടിക്കപ്പെടുന്നത് അംഗീകരിക്കാവുന്നതല്ല. താലൂക്ക് തലത്തില്‍ മാസത്തില്‍ ഒരു അദാലത്ത് സംഘടിപ്പിച്ച് ജനങ്ങളുടെ കഷ്ടപ്പാട് ഇല്ലാതാക്കാന്‍ കഴിയുന്ന നടപടികൂടി സ്വീകരിക്കേണ്ടിയിരിക്കുന്നു. ജില്ലാ തലത്തിലും ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.
ജോസഫ് ചാക്കോ, ചങ്ങനാശ്ശേരി
ഏതാണ് ശരിയായ കമ്യൂണിസം?
മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച; അത്തരം പ്രവര്‍ത്തനങ്ങള്‍ മാനിച്ച് നൊബേല്‍ സമ്മാനം ലഭ്യമായ ചൈനീസ് എഴുത്തുകാരന് ലീ ഷിയാബോ ഗുരുതര ക്യാന്‍സര്‍ രോഗം ബാധിച്ചതിനാല്‍ ജയില്‍ മോചിതനായി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നത് കമ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍ കുറ്റകൃത്യമോ?നമ്മുടെ നാട്ടില്‍ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കുംവേണ്ടി പോരാടുന്നത് തങ്ങളാണെന്ന് കുട്ടി സഖാക്കളും വലിയ സഖാക്കളും അവകാശപ്പെടുന്നു. പക്ഷേ ചൈനയില്‍ അത്തരക്കാര്‍ക്കു ജയില്‍ ശിക്ഷ! ~ഒരുപക്ഷേ മനുഷ്യാവകാശം, ജനാധിപത്യം എന്നിവയ്ക്ക് ചൈനയിലേയും ഇന്ത്യയിലേയും നിര്‍വചനങ്ങള്‍ വ്യത്യസ്തമായിരിക്കുമോ. ശരിയായ കമ്യൂണിസം ഇവിടെയോ അതോ ചൈനയിലോ? അറിവുള്ള കമ്യൂണിസ്റ്റുകാര്‍ ഇത്തരം കൊച്ചു കൊച്ചു സംശയങ്ങള്‍ക്കു മറുപടി നല്‍കുമോ?
കെ. വി. സുഗതന്,ആലപ്പുഴ
പ്ലാസ്റ്റിക് ക്യാരി ബാഗ്- വേലിതന്നെ വിളവ് തിന്നുന്നുവോ?
കേരളത്തിലെ ചില പഞ്ചായത്തുകള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടി പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന നടപടികള്‍ ആരംഭിച്ചതായി അറിയുന്നു.സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യരഹിത ഗ്രാമങ്ങളായി 2017 ജനുവരി ഒന്നുമുതല്‍ കേരളത്തെ മാറ്റിത്തീര്‍ക്കുക എന്ന ദീര്‍ഘവീക്ഷണമാണ് പ്രസ്തുത തീരുമാനത്തിനു പിന്നിലുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ സംഭരണം, വിപണനം, ഉപയോഗം എന്നിവ നിരോധിച്ചതായി അറിയിപ്പുണ്ട്.പക്ഷേ, കള്ളന് കപ്പലില്‍ തന്നെ എന്നു പറഞ്ഞതുപോലെ സര്‍ക്കാരിന്റെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് തുടങ്ങി വിവിധ വകുപ്പ് സ്റ്റോറുകളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളെല്ലാം പ്ലാസ്റ്റിക് കവറുകളിലാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് ചെറിയ തോതിലുള്ള വിലക്കുറവുള്ളതുകൊണ്ട് ഓരോ ഗ്രാമപഞ്ചായത്തിലും ജീവിക്കുന്നവരില്‍ 90 ശതമാനവും ഇത്തരം ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറുകളില്‍ നിന്ന് വസ്തുക്കള്‍ വാങ്ങുന്നുണ്ട്. അതുവഴി ഗ്രാമപ്രദേശങ്ങളില്‍ വീണ്ടും പ്ലാസ്റ്റിക് ചവറുകള്‍ കുന്നുകൂടുകയാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയില്‍പ്പെട്ട പല സ്ഥലങ്ങളിലും അനധികൃത മത്സ്യവില്‍പ്പന കേന്ദ്രങ്ങളും കോഴിയിറച്ചി വില്‍പ്പന കടകളും പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളിലെല്ലാം തന്നെ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരങ്ങളാണ് കാണുന്നത്.ഒരു പ്രകൃതി ദുരന്തത്തിന്റെ തീവ്രത അനുഭവിക്കാത്ത കേരള ജനത, വരള്‍ച്ചയുടെ തീവ്രത അനുഭവിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം ഭൂമണ്ഡലം ഭീഷണി നേരിടുമ്പോള്‍ കൊച്ചു കേരളമെങ്കിലും എങ്ങനെ പ്ലാസ്റ്റിക് മുക്തമാക്കാമെന്ന് ഓരോ കേരളീയനും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അരുവികളും തോടുകളും പുഴകളും കായലും കടലുംകൂടി പ്ലാസ്റ്റിക് വസ്തുക്കളാല്‍ വിഷലിപ്തമായി മാറുമ്പോള്‍, ഒരു ചെറുവിരല്‍ അനക്കാന്‍ കേരളം തയ്യാറാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
അഡ്വ. രവി പി.കെ. കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: