ന്യൂദല്‍ഹി: കേന്ദ്ര-സംസ്ഥാന ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍കൈയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ന്യൂദല്‍ഹിയില്‍ ചേരുന്ന സംസ്ഥാന ചീഫ് സെക്രട്ടറി, ധന സെക്രട്ടറി, പ്ലാനിങ് സെക്രട്ടറിമാരുടെ യോഗത്തില്‍ മോദി മുഴുവന്‍ സമയവും പങ്കെടുക്കും.
പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കുകയാണ് ഇതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും മോദി സമയം കണ്ടെത്തും.
കറന്‍സിരഹിത സാമ്പത്തിക വ്യവസ്ഥ, വ്യവസായ സൗഹൃദ അന്തരീക്ഷം, സബ്സിഡികളും മറ്റും അക്കൗണ്ടിലൂടെ വിതരണം ചെയ്യല്‍, കൃഷി, ആരോഗ്യം, ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം, സംസ്ഥാനങ്ങളില്‍ ഇ-മാര്‍ക്കറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
വിവിധ വിഷയങ്ങളില്‍ നിതി ആയോഗ് അംഗം ബിബേക് ദെബ്രോയി, ക്വാളിറ്റി കൗണ്‍സില്‍ ചെയര്മാന് ആദില്‍ സെയ്ന്ലുഭായി എന്നിവര്‍ സംസാരിക്കും.
വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രത്യേക സംരംഭങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ട്. ആന്ധ്രപ്രദേശ് പൊതു സാമ്പത്തിക സംവിധാനത്തെയും, രാജസ്ഥാന് ഇ-പൊതുവിതരണ സംവിധാനത്തെയും, ബിഹാര്‍ പോഷകാഹാര പദ്ധതിയെയും, നാഗ്പൂര്‍ നഗരസഭ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയ കുടിവെള്ള, മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനത്തെയും കുറിച്ച് വിശദമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: