കോഴിക്കോട്: തുറമുഖനഗരമെന്ന സ്ഥാനം കോഴിക്കോടിന് നഷ്ടപ്പെട്ടെന്നും കൊച്ചിയും മുംബൈയും വികസിച്ചപ്പോള്‍ ആ നിലയിലുണ്ടായിരുന്ന പ്രൗഢി നഷ്ടമായെന്നും ഡോ. എം.ജി.എസ്. നാരായണന് പറഞ്ഞു. കോഴിക്കോടിന്റെ വിനോദസഞ്ചാര വികസന സാധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കോഴിക്കോടിന്റെ ചരിത്രവും സംസ്ക്കാരവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂതിരിയുടെ ഭരണകാലത്ത് രാജ്യതലസ്ഥാനമായിരുന്ന കോഴിക്കോടിന് ആ സ്ഥാനം നഷ്ടപ്പെടുകയും അതിന്റേതായ ഒരു സ്മാരകം പോലും ഇല്ലാതാവുകയും ചെയ്തു. കോഴിക്കോടിന്റെ പൈതൃകമായ കോംട്രസ്റ്റ് കെട്ടിടം തകര്‍ന്ന് വിഴുന്ന അവസ്ഥയിലായിട്ടും അതു പരിരക്ഷിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ല. തിരക്കുപിടിച്ച മോശം നഗരമായി കോഴിക്കോട് പരിണമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മാനാഞ്ചിറ ഇന്നും നഗരത്തിലെ വറ്റാത്ത ജലസ്രോതസാണ്. മാനാഞ്ചിറയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയിലല്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോടിന്റെ ദൈര്‍ഘ്യമേറിയ കടല്‍ക്കരയുടെ പൈതൃകം വിനോദസഞ്ചാരികള്‍ക്കായി ദൃശ്യവത്ക്കരിക്കാനുള്ള പരിശ്രമം ഉണ്ടാവണമെന്ന് എം.ആര്. രാഘവവാര്യര് പറഞ്ഞു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്രവിഭാഗം മേധാവി പ്രൊഫ. എം.സി. വസ്ഷ്ഠ് മോഡറേറ്ററായി. ഡോ. ഒളിവര്‍ നൂണ്, കെ. മോഹനനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളും ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ് മോഡറേറ്ററായി. മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.വി. നിധീഷ് വിഷയം അവതരിപ്പിച്ചു. റോഷന് കൈനടി, പി.പി. വിവേക്, വിനോദ് സിറിയക്, എന്‍.വി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വിനോദ സഞ്ചാര വികസനം, പ്രചരണം, വിപണനം എന്ന വിഷയത്തില്‍ എം.ആര്. ഹരി, ശങ്കര്‍, രവിശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉത്തരവാദിത്ത വിനോദസഞ്ചാരവും മാനവവിഭവശേഷി വികസനവും എന്ന വിഷയത്തില്‍ ഡോ.ബി. വിജയകുമാര്‍ മോഡറേറ്ററായി. കെ. രൂപേഷ് കുമാര്‍, പി.പി. ഭാസ്ക്കരന്‍, പ്രൊഫ. കെ.ശ്രീധരന്, ആര്. ബിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: