ആലപ്പുഴ: മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ.ആര്. ഗൗരിയമ്മയ്ക്ക് നാളെ തൊണ്ണൂറ്റെട്ടാം പിറന്നാള്‍. 1919 ജൂലൈ 14ന് മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഗൗരിയമ്മയുടെ ജനനം. അമ്പലപ്പുഴ പാല്പായസം ഉള്‍പ്പടെ വിളമ്പിയാണ് ഈ കൃഷ്ണഭക്ത പിറന്നാള്‍ ആഘോഷിക്കുക.
രാവിലെ ചാത്തനാട് കളത്തിപ്പറമ്പ് വീട്ടിലെ സ്വീകരണ മുറിയിലെ വലിയ ശ്രീകൃഷ്ണന്റെ പ്രതിമയില്‍ പൂമാല ചാര്‍ത്തും, തുടര്‍ന്ന് പിറന്നാള്‍ കേക്ക് മുറിക്കും. പ്രത്യേകിച്ച് ആരെയും ക്ഷണിച്ചിട്ടില്ല. എങ്കിലും ആശംസ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വീട്ടിലെത്തും. ഉച്ചയ്ക്കു സമീപത്തെ റോട്ടറി ക്ലബ് ഹാളില്‍ പിറന്നാള്‍ സദ്യ.
മുഖ്യമന്ത്രിയാക്കാതിരുന്നത് ഈഴവ സമുദായാംഗം ആയതിനാല്‍
ആലപ്പുഴ: ഈഴവ സമുദായാംഗം ആയതിനാലാണ് തന്നെ ഇഎംഎസ് മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് കെ.ആര്. ഗൗരിയമ്മ ആവര്‍ത്തിച്ചു.
സിപിഎമ്മില്‍ എന്നും സവര്‍ണരുടെ ആധിപത്യമാണ്. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. സ്ത്രീകളെ ചവിട്ടി താഴ്ത്തുന്നതിനെതിരെ മാധ്യമങ്ങള്‍ ശക്തമായി ഇടപെടണം. താന്‍ ഒപ്പമുണ്ടാകും. മാധ്യമപ്രവര്‍ത്തകരോട് ഗൗരിയമ്മ പറഞ്ഞു.
തനിക്ക് ഓര്‍മ്മക്കുറവ് നല്ലവണ്ണമുണ്ടെന്നു പറഞ്ഞ ഗൗരിയമ്മ ജെഎസ്എസ് ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ കൂടെയല്ലേയെന്ന് ചോദിക്കുകയും ചെയ്തു. കൂടെയാണെങ്കിലും ഘടക കക്ഷിയല്ലെന്ന് പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം കാണാനെത്തിയ മന്ത്രി മേഴ്സിക്കുട്ടിയമ്മയോടും ഇംഎംഎസിന്റെ മനോഭാവം ഉള്ളവര്‍ സിപിഎമ്മില്‍ ഇപ്പോഴും ഉണ്ടോ എന്നു ചോദിച്ചിരുന്നു. എന്നാല്‍, മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞു മാറി, ഗൗരിയമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: