കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം പതിനൊന്ന് ദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കാന്‍ ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ സമരം ജില്ലയിലെ മറ്റ് നാല് സ്വകാര്യ ആശുപത്രികളിലേക്കും കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് നഴ്സസ് അസോസിയേഷന് ങ ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍ ധനലക്ഷ്മി, ആശീര്‍വാദ്, സ്പെഷ്യാലിറ്റി, കൊയിലി, തളിപ്പറമ്പിലെ ലൂര്‍ദ്ദ് തുടങ്ങിയ ആശുപത്രികളിലാണ് നഴ്സുമാര്‍ സമരം നടത്തിവരുന്നത്. സുപ്രീം കോടതി വിധിയനുസരിച്ചുള്ള വേതനം ആവശ്യപ്പെട്ടാണ് സമരം.
സമരം നടക്കുന്ന ആശുപത്രികളുടെ ഐപി, ഒപി പ്രവര്‍ത്തനം ദിവസങ്ങളായി താറുമാറായിക്കിടക്കുകയാണ്. മിക്ക സ്ഥലങ്ങളിലും അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സമരം രോഗികളെ ഏറെ വലച്ചിരിക്കുകയാണ്. പതിനൊന്ന് ദിവസം പിന്നിട്ടിട്ടും സമരം ഒത്തുതീര്‍പ്പക്കാന്‍ മുന്കയ്യെടുക്കാത്ത ഭരണകൂടത്തിനും ആശുപത്രി മാനേജ്മെന്റുകള്‍ക്കും എതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പണിമുടക്കിയ നഴ്സുമാര്‍ അതത് ആശുപത്രികള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: