കോട്ടയം: ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഉത്തരവാദിത്വം ബീറ്റ് ഓഫീസര്ക്കായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന് അറിയിച്ചു. നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എം. സജീവ് ആണ് നോഡല്‍ ഓഫീസര്‍.
ജില്ലയിലെ ഓരോ സര്‍ക്കിളില്‍ സി ഐ മാര്‍ കണ്‍വീനര്‍മാരായും എസ്.എച്ച് ഒ മാര്‍ സെക്രട്ടറിമാരായും ജനമൈത്രി സുരക്ഷാ പദ്ധതി നടത്തുന്നതിന് ജനമൈത്രി സമിതികള്‍ക്കും രൂപം നല്കപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഓരോ വാര്‍ഡും ചെറിയ ബീറ്റുകളായി വിഭജിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.
വീടുകള്‍ സന്ദര്‍ശനം നടത്തുന്നതിന് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍, റസിഡന്‍സ് അസോസിയേഷന്, പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, പഞ്ചായത്ത്/മുന്‍സിപ്പല്‍ മെമ്പര്‍മാര്‍, പോസ്റ്റ്മാന് എന്നിവരുടെ സേവനവും ഉപയോഗിക്കും.
ബീറ്റ് ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വീടുകളില്‍ ഒറ്റക്ക് കഴിയുന്ന വൃദ്ധരുടെയും, വികലാംഗര്‍, മാനസികവൈകല്യമുള്ളവര്‍, പരാശ്രയം കൂടാതെ ജീവിക്കുവാന്‍ കഴിയാത്തവര്‍, മാതാപിതാക്കള്‍ ജോലിക്ക് പുറത്തുപോകുമ്പോള്‍ ഒറ്റപ്പെടുന്ന കുട്ടികള്‍, ലഹരിക്ക് അടിമപ്പെട്ട് മുഖ്യ ധാരയില്‍ നിന്ന് അകന്ന് നില്ക്കുന്നവര് എന്നിവരുടെ വിവരങ്ങളും ഫോണ്‍ നമ്പരുകളും ശേഖരിച്ച് ഓരോ സ്റ്റേഷനിലും സൂക്ഷിച്ച് ഇവരില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ സമയത്ത് സഹായങ്ങള്‍ ലഭ്യമാക്കും. വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നത് അതാത് ബീറ്റ് ഓഫിസറുടെ ചുമതലയാണ്. ഒരാഴ്ചക്കുള്ളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: