കോട്ടയം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശവും സുപ്രീംകോടതി തീരുമാനവും നടപ്പിലാക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ച് കോട്ടയത്ത് എസ്എച്ച് മെഡിക്കല്‍ സെന്ററിന് മുന്പില് നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.
മറ്റെല്ലാ സംസ്ഥാനങ്ങളും സുപ്രീംകോടതിവിധിയും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും മാനിച്ച് നഴ്സുമാരുടെ കുറഞ്ഞ വേതനം 20000രൂപയാക്കികഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ മാത്രം ഇതുനടപ്പാക്കാത്തത് രണ്ടരലക്ഷത്തോളം വരുന്ന നഴ്സുമാരുടെ കുടുംബങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണ്. കേന്ദ്രലേബര്‍ കമ്മീഷണര്‍ മുഖാന്തിരം സംസ്ഥാനങ്ങള്‍ക്ക് അയച്ച സര്‍ക്കുലര്‍ നടപ്പാക്കുവാന്‍ കേരളം തയ്യാറായിട്ടില്ല. നഴ്സുമാരുടെ ആവശ്യങ്ങള്‍ക്ക് ബിജെപി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് അദ്ധ്യക്ഷനായിരുന്നു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്.വാര്യര്‍, ജില്ലാ കമ്മിറ്റിയംഗം കുടമാളൂര്‍ രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം വിനയകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സോബിന്‍ ലാല്‍, ലാല്‍കൃഷ്ണ, മഹേഷ് ചന്ദ്രന്, രമ്യാകൃഷ്ണന്‍, വിഷ്ണുപ്രസാദ്, ഹരി.എം.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: