കോഴിക്കോട്: ജനകീയ പ്രശ്നങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒളിച്ചോടുന്നുവെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു. സമരത്തോടുള്ള നിലപാട് ഇടതു- വലതു യുവജന സംഘടനകള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ലക്ഷത്തോളം നഴ്സുമാരാണ് സമരത്തിലുള്ളത്. പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനമില്ല. ആശുപത്രികള്‍ സമരകേന്ദ്രമാക്കാന്‍ യുവമോര്‍ച്ച ആഗ്രഹിക്കുന്നില്ല. എന്നാല്‍, സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളിച്ച് നഴ്സുമാരുടെ സമരം ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രെഫുല് കൃഷ്ണന്, സംസ്ഥാന സമിതി അംഗം സുധീര്‍ കുന്ദമംഗലം, ജില്ലാ ഭാരവാഹികളായ ബബീഷ് ഉണ്ണിക്കുളം, പി. ഹരീഷ്, ബി. ദിപിന് എന്നിവര്‍ സംസാരിച്ചു. കലക്ട്രേറ്റിന് മുമ്പിലെ നഴ്സുമാരുടെ സമരപ്പന്തല്‍ യുവമോര്‍ച്ച നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: