കോട്ടയം: ഭൂമി കൈയേറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സിപിഐ യെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ ഉയര്‍ത്തുന്നത് ജനങ്ങളുടെ നിലപാടാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
സിപിഐയും ലീഗും കോണ്‍ഗ്രസും ഒന്നിച്ചു പ്രവര്‍ത്തിച്ച നല്ലനാളുകള്‍ ഇപ്പോഴും എല്ലാവരുടേയും മനസിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തലും ഉമ്മന്‍ചാണ്ടി നടത്തി. കോട്ടയം പ്രസ് ക്ലബ്ബില്‍ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി വിപുലീകരണത്തിന് ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന് ആദ്യം സ്വന്തം ക്യാമ്പ് ഭദ്രമാക്കണം. കെ.എം. മാണിയെ യു ഡിഎഫ് പറഞ്ഞുവിട്ടതല്ല. സ്വന്തമായെടുത്ത തീരുമാനത്തില്‍ അവര്‍ പുറത്തുപോയി. തെരഞ്ഞെടുപ്പ് തോല്‍വി ശക്തിക്ഷയമായി ഒരിക്കലും കോണ്‍ഗ്രസ് കാണുന്നില്ല. മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂയെന്ന് മനസസ്സിലാക്കി പാര്‍ട്ടികള്‍ യോജിപ്പിലേക്ക് വരുന്ന കാലമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജിഎസ്ടിയെക്കുറിച്ച് സമഗ്രമായ പുനര്‍വിചിന്തനം ആവശ്യമാണ്. മിക്ക സംസ്ഥാനങ്ങളും നിയമസഭയില്‍ ചര്‍ച്ച ചെയ്താണ് ജിഎസ്ടി നടപ്പാക്കിയത്. എന്നാല്‍, കേരളം ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. സഭയില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ബില്ലിന്റെ ഒട്ടേറെ ദൂഷ്യവശങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഹോട്ടല്‍ ഭക്ഷണത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: