കോഴിക്കോട്: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ അഞ്ചുതവണ തുറന്നിട്ടുണ്ടെന്ന അമിക്കസ്ക്യൂറി വിനോദ് റായിയുടെ റിപ്പോര്‍ട്ട് വിശ്വസനീയമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇത് ആരും ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് ബി നിലവറ തുറക്കാമെന്നു സുപ്രീംകോടതി വാക്കാല്‍ പറഞ്ഞിട്ടുള്ളത്. കോടതി തീരുമാനം വന്നാല്‍ അതു സര്‍ക്കാര്‍ നടപ്പാക്കും. ബി നിലവറ തുറക്കുന്നതു സംബന്ധിച്ചു സുപ്രീംകോടതി പരാമര്‍ശം നടത്തുകയാണുണ്ടായത്. നിര്‍ദേശം നല്‍കിയിട്ടില്ല. ഈ പരാമര്‍ശത്തോടാണു രാജകുടുംബം ഇപ്പോള്‍ പ്രതികരിച്ചത്.
ബി നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിര്‍ക്കുന്നുവെന്ന കാര്യം അവരുമായി നേരിട്ട് സംസാരിച്ചാലേ മനസിലാക്കാനാവൂ. വാര്‍ത്തകളില്‍ നിന്നാണു ബി നിലവറ തുറക്കുന്നതിനെതിരായിട്ടുള്ള നിലപാട് രാജകുടുംബം എടുത്തതായി മനസിലാക്കിയത്. ഈ വിഷയത്തില്‍ രാജകൊട്ടാരവുമായി ഇന്നു ബന്ധപ്പെടുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്യും.
ബി നിലവറ തുറക്കുന്നതിനെ സംബന്ധിച്ചു ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടാണ് അവര്‍ പറഞ്ഞിട്ടുള്ളത്. എന്ത് ആചാരാനുഷ്ഠാനങ്ങളാണ് നിലവറ തുറക്കുന്നതുമായി നിലനില്‍ക്കുന്നതെന്നത് അവരുമായി സംസാരിച്ചാല്‍ മാത്രമേ മനസിലാക്കാനാവൂ. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: