ഭുവനേശ്വര്‍: ചൈനീസ് ആധിപത്യത്തെ തകര്‍ത്തെറിഞ്ഞ് കലിംഗ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അരങ്ങുതീര്‍ത്തപ്പോള്‍ ഇന്ത്യക്ക് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന പോരാട്ടത്തില്‍ ട്രാക്കില്‍ മിന്നിത്തിളങ്ങിയാണ് ഇന്ത്യ എക്കാലത്തെയും വലിയ മെഡല്‍ നേട്ടം നടത്തിയത്. മെഡലുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെയും മറികടന്നു.
നാല് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ ആകെ പിറന്നത് രണ്ട് റെക്കോര്‍ഡുകള്‍ മാത്രം. അതില്‍ ഒന്ന് ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര സ്വന്തമാക്കി. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ചൈനയുടെ ലി ലി ലിങ്—വെയാണ് മറ്റൊരു റെക്കോര്‍ഡിന് അവകാശിയായത്. വുഹാനില്‍ നടന്ന കഴിഞ്ഞ പതിപ്പില്‍ ആകെ 11 റെക്കോഡുകളായിരുന്നു.
ലക്ഷ്മണിന് ഇരട്ട സ്വര്‍ണ്ണം
ഇന്ത്യന്‍ ദീര്‍ഘദൂര ഓട്ടക്കാരന് ജി. ലക്ഷ്മണിന് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണം. ആദ്യ ദിനം 5000 മീറ്ററില്‍ പൊന്നണിഞ്ഞ ലക്ഷ്മണന് ഇന്നലെ 10000 മീറ്ററിലും വ്യക്തമായ ആധിപത്യത്തോടെയാണ് ഒന്നാമതെത്തിയത്. ഭുവനേശ്വറില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് തമിഴ്നാട്ടുകാരനായ ലക്ഷ്മണന്. ഈയിനത്തില്‍ മലയാളിയും വയനാട് സ്വദേശിയുമായ ഗോപി തോന്നയ്ക്കല്‍ വെള്ളിയും നേടി.
തുടക്കം മുതല്‍ മുന്നിലായിരുന്ന ലക്ഷ്മണനും ഗോപിക്കുമൊപ്പം കാര്യമായ വെല്ലുവിളിയൊന്നും ഉണ്ടായിരുന്നില്ല. കിര്‍ഗിസ്ഥാന്റെ അഡിലെറ്റ് കിസ്തബകോവ് അവസാന ലാപ്പ്വരെ ഒപ്പമുണ്ടായിരുന്നെങ്കിലും 29 മിനിറ്റ് 55.87 സെക്കന്‍ഡില്‍ ലക്ഷ്മണ് പൊന്നണിഞ്ഞു. 29മിനിറ്റ് 58.89 സെക്കന്‍ഡിലാണ് വെള്ളി നേടിയ ഗോപിയുടെ ഫിനിഷിങ്.
റെക്കോര്‍ഡ് തിളക്കത്തില്‍ നീരജ്
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സൂപ്പര്‍താരം നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയത് റെക്കോര്‍ഡോടെ. 85.23 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചാമ്പ്യന്‍ഷിപ്പിലെ താരമായത്. അവസാന ശ്രമത്തിലായിരുന്നു നീരജ് ഈ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞത്. 2011-ലെ കോബെ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ യുകിഫുമി മുരകാമി സ്ഥാപിച്ച 83.27 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് പഴങ്കഥയാക്കിയത്. 83.70 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയ ഖത്തറിന്റെ അഹമ്മദ്, 83.29 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടിയ ഇന്ത്യയുടെ ദേവീന്ദര്‍ സിങും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
റിലേയില്‍ രണ്ട് സ്വര്‍ണ്ണം
പുരുഷ-വനിതാ 4-400 മീറ്റര്‍ റിലേകളില്‍ രണ്ട് സ്വര്‍ണ്ണവും ഇന്ത്യക്ക്. പുരുഷന്മാരുടെ വിഭാഗത്തില്‍ കുഞ്ഞുമുഹമ്മദ്, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 02.92 സെക്കന്റിലാണ് സ്വര്‍ണ്ണം നേടിയത്. മൂന്നും നാലും ലാപ്പിലോടിയ അനസിന്റെയും ആരോക്യയുടെയും ഉജ്ജ്വല സ്പ്രിന്റാണ് ഇന്ത്യന്‍ കുതിപ്പിന് കരുത്തുപകര്‍ന്നത്. ശ്രീലങ്ക വെള്ളിയും തായ്ലന്ഡ് വെങ്കലവും നേടി.
വനിതാ റിലേയില്‍ 3 മിനിറ്റ് 31.34 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഇന്ത്യക്കായി ദേബശ്രീ മജുംദാര്‍, എം.ആര്. പൂവമ്മ, ജിസ്ന മാത്യു, നിര്‍മ്മല എന്നിവരാണ് ട്രാക്കിലിറങ്ങിയത്. ആദ്യ ലാപ്പിലോടിയ ദേബശ്രീ രണ്ടാം ലാപ്പില്‍ പൂവമ്മക്ക് ബാറ്റണ്‍ കൈമാറുമ്പോള്‍ ഇന്ത്യ അഞ്ചാമതായിരുന്നു. പിന്നീടാണ് ഇന്ത്യന്‍ വനിതകളുടെ തകര്‍പ്പന്‍ പ്രകടനം. പൂവമ്മ രണ്ടാമതായി ജിസ്നക്ക് ബാറ്റണ്‍ കൈമാറി. മൂന്നാം ലാപ്പില്‍ ജിസ്നയുടെ കുതിപ്പാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്. നാലാം ലാപ്പില്‍ നിര്‍മ്മലക്ക് ബാറ്റണ്‍ കൈമാറുമ്പോള്‍ ഒന്ന് അന്ധാളിച്ചു. എന്നാല്‍ മനോധൈര്യം കൈവിടാതെ കുതിച്ച നിര്‍മ്മല അനായാസ സ്പ്രിന്റിലൂടെ ഇന്ത്യക്ക് സ്വര്‍ണ്ണം സമ്മാനിച്ചു. വിയറ്റ്നാം വെള്ളിയും ജപ്പാന് വെങ്കലവും നേടി.
സ്യാബ്കിനക്ക് സ്പ്രിന്റ് ഡബിള്‍
വനിതകളുടെ 200 മീറ്ററില്‍ സ്വര്‍ണ്ണം നേടി കസാക്കിസ്ഥാന്റെ വിക്ടോറിയ സ്യാബ്കിന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്പ്രിന്റ് ഡബിള്‍ തികച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ നടന്ന ആദ്യ ഫൈനലായ വനിതകളുടെ 200 മീറ്ററില്‍ 23.10 സെക്കന്‍ഡില്‍ പറന്നെത്തിയാണ് സിബ്കിന ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായത്. ശ്രീലങ്കയുടെ രുമേഷിക കുമാരി 23.43 സെക്കന്‍ഡില്‍ വെള്ളിയും കസാക്കിസ്ഥാന്റെ ഓള്‍ഗ സഫ്രോനോവ 23.47 സെക്കന്‍ഡില്‍ വെങ്കലവും നേടി. അതേസമയം ഇന്ത്യന്‍ താരങ്ങളായ ശ്രബാനി നന്ദയും ദ്യുതി ചന്ദും നിരാശപ്പെടുത്തി. 23.59 സെക്കന്‍ഡില്‍ 100 മീറ്ററിലെ വെങ്കല ജേതാവ് ദ്യുതി നാലാമതെത്തിയപ്പോള്‍ 23.67 സെക്കന്‍ഡില്‍ ശ്രബാനി നന്ദ അഞ്ചാമത്.
കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ ജനിച്ച സ്യാബ്കിന ഈയിനത്തില്‍ ഹാട്രിക്കാണ് ഇത്തവണ തികച്ചത്. 2013ലെ പൂനെ, 2015ലെ വുഹാന്‍ ചാമ്പ്യന്ഷിപ്പുുകളിലായിരുന്നു മുന്‍പ് 200 മീറ്ററില്‍ പൊന്നണിഞ്ഞത്. 2015ലെ ലോക യൂണിവേഴ്സ്യാഡിലും സിബ്കിനക്കായിരുന്നു സ്വര്‍ണ്ണം. ഭുവനേശ്വറില്‍ 4-100 മീറ്റര്‍ റിലേയിലും സ്യാബ്കിന സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ ട്രിപ്പിള്‍ സ്വര്‍ണ്ണവും താരം തികച്ചു.
പുരുഷ വിഭാഗത്തില്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ ഫെമി ഒഗുനൊഡെയെ ആവേശപ്പോരിനൊടുവില്‍ അട്ടിമറിച്ച് ചൈനീസ് തായ്പേയിയുടെ യാങ് ചുന്‍ ഹാന്‍ പൊന്നണിഞ്ഞു. 20.76 സെക്കന്റില്‍ ഓടിയെത്തിയ കൊറിയയുടെ പാര്‍ക് ബോങ്ഗോ വെള്ളിയും സ്വന്തമാക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ഖത്തറിന്റെ ഫെമി ഒഗുനൊഡെ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. 20.79 സെക്കന്‍ഡിലാണ് ഫെമി ഫിനിഷ് ലൈന്‍ കടന്നത്. ഇന്ത്യയുടെ അമിയകുമാര്‍ മല്ലിക് 21.03 ഏഴാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്.
800-ല്‍ ജിന്സണ് വെങ്കലം
പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ മലയാളി താരം ജിന്സണ് ജോണ്സണ് വെങ്കലം നേടി. 2015ലെ വുഹാന്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട്് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്സണ്് വെള്ളി മെഡല്‍ നേടിയിരുന്നു. 1 മിനിറ്റ് 49.47 സെക്കന്‍ഡില്‍ കുവൈറ്റിന്റെ ആര്. അല്സൊഫെയ്രി സ്വര്‍ണ്ണം നേടിയപ്പോള്‍ ഖത്തറിന്റെ ജമാല്‍ ഹെയ്റാനെ 1 മിനിറ്റ് 49.94 സെക്കന്‍ഡില്‍ വെള്ളിയും നേടി. മറ്റൊരു ഇന്ത്യന്‍ താരമായ വിശംഭര്‍ കോലേക്കര്‍ ഏഴാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്.
ഹെപ്റ്റാത്ത്ലണില് സ്വപ്ന
വനിതകളുടെ ഹെപ്റ്റാത്ത്ലണില് ഇന്ത്യ പൊന്നണിഞ്ഞു. 5492 പോയിന്റുമായി ബംഗാള്‍ സ്വദേശി സ്വപ്ന ബര്‍മ്മനാണ് ഇന്നലെ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണം സ്വന്തമാക്കിയത്.
ഏഴ് ഹെപ്റ്റായിനങ്ങളില്‍ ഹൈജമ്പിലും ജാവലിന്‍ ത്രോയിലും ഒന്നാമതെത്തിയ പ്രകടനമാണ് സ്വപ്നയെ സ്വര്‍ണത്തിലേക്കു നയിച്ചത്. ഇന്നലെ അവസാനയിനമായ 800 മീറ്ററില്‍ നാലാമതെത്താനും സ്വപ്നയ്ക്കായി. 5883 പോയിന്റ് നേടി ജപ്പാന്റെ മേഗ് ഹെംഫില്‍ വെള്ളി നേടിയപ്പോള്‍ ഇന്ത്യയുടെ പൂര്‍ണ്ണിമ ഹെംബ്റാ 5798 പോയിന്റുമായി വെങ്കലം നേടി. കഴിഞ്ഞ തവണ വുഹാനിലും പൂര്‍ണ്ണിമ വെങ്കലം നേടിയിരുന്നു. അന്നു നേടിയ 5511 പോയിന്റ് ഇക്കുറി മെച്ചപ്പെടുത്താനും ഇന്ത്യന്‍ താരത്തിനായി.
അതേസമയം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ ജേതാവ് മലയാളി താരം ലിക്സി ജോസഫ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 5633 പോയിന്റു മാത്രമേ ലിക്സിക്കു നേടാനായുള്ളു. വുഹാനില്‍ നേടിയ 5553 പോയിന്റ് മെച്ചപ്പെടുത്തിയെങ്കിലും മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാന്‍ അതു മതിയായിരുന്നില്ല.
പോള്‍വോള്‍ട്ടിലും ഡിസ്ക്കിലും ചൈന
വനിതകളുടെ പോള്‍വോള്‍ട്ടിലും ഡിസ്ക്കസ് ത്രോയിലും ചൈനീസ് താരങ്ങള്‍ പൊന്നണിഞ്ഞു. പോള്‍വോള്‍ട്ടില്‍ 4.40 മീറ്റര്‍ ചാടി ചെന്‍ ക്വിയാലിങ് സ്വര്‍ണ്ണം നേടിയപ്പോള്‍ നാട്ടുകാരിയായ ലി ലിങ് 4.20 മീറ്ററുമായി വെള്ളിയും കരസ്ഥമാക്കി. തായ്ലന്‍ഡിന്റെ ചയാനിസ 4.10 മീറ്ററുമായി വെങ്കലം നേടി.ഡിസ്ക്കസ് ത്രോയില്‍ 60.41 മീറ്റര്‍ എറിഞ്ഞ് ചെന്‍ യാങ് സ്വര്‍ണ്ണവും 55.27 മീറ്റര്‍ എറിഞ്ഞ് ലു സിയോസിന് വെങ്കലവും നേടിയപ്പോള്‍ 56.82 മീറ്റര്‍ എറിഞ്ഞ് തായ്ലന്‍ഡിന്റെ സുബന്രാത് ഇന്സയേങ് വെള്ളി നേടി. ഇന്ത്യന്‍ താരങ്ങളായ കമല്‍പ്രീത് കൗര്‍, സീമ പൂനിയ, ഹിമാനി സിങ് എന്നിവര്‍ 5, 6, 7 സ്ഥാനങ്ങളിലാണ് എത്തിയത്.
ദാരിയ മസ്ലോവക്ക് ഇരട്ട പൊന്ന്
വനിതകളുടെ 10000 മീറ്ററില്‍ പൊന്നണിഞ്ഞ് കിര്‍ഗിസ്ഥാന്റെ ദാരിയ മസ്ലോവയും ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍ തികച്ചു. ഇന്നലെ 32 മിനിറ്റ് 21.21 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മസ്ലോവ പൊന്നണിഞ്ഞത്. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം 5000 മീറ്ററിലും മസ്ലോവ സ്വര്‍ണ്ണം നേടിയിരുന്നു. 10000 മീറ്ററില്‍ ജപ്പാന്റെ യുക ഹോരി 32 മിനിറ്റ് 23.26 സെക്കന്‍ഡില്‍ ഓടിയെത്തി വെള്ളിയും ജപ്പാന്റെ തന്നെ മിസുകി മറ്റ്സുഡ 32 മിനിറ്റ് 46.61 സെക്കന്റില്‍ വെങ്കലവും കരസ്ഥമാക്കി. ഇന്ത്യന്‍ താരങ്ങളായ എല്‍. സൂര്യ, സഞ്ജീവനി ജാദവ്, മീനു എന്നിവര്‍ 4, 5, 7 സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: