തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിര്‍ണയം നടത്തുന്നതും ബി നിലവറ തുറക്കുന്നതും സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അഭിപ്രായം കൂടി മുഖവിലയ്ക്കെടുക്കണമെന്നു ക്ഷത്രിയ ക്ഷേമസഭ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങള്‍ ക്ഷേത്രാചാരങ്ങളെ മറികടക്കുന്നതോ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതോ ആകരുത്. അമിക്കസ്ക്യൂറി രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തണം. 2011 ല്‍ സുപ്രീം കോടതി നിയോഗിച്ച സമിതി ബി നിലവറ തുറക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ കാരണങ്ങള്‍ പഠിക്കണമെന്നും ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ജസ്റ്റിസ് സി.എസ്. രാജന് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ അളവറ്റ നിധിശേഖരം വിലയിരുത്താന്‍ സുപ്രീംകോടതി ആദ്യം നിയോഗിച്ച സമിതിയുടെ കണ്‍വീനറായിരുന്നു ജസ്റ്റിസ് സി.എസ്. രാജന്.
നിലവറയുടെ മൂന്നാമത്തെ അറ 1885ല്‍ വിശാഖം തിരുനാളിന്റെ കാലത്തു തുറന്നിരുന്നു. അതിനുശേഷം ബി നിലവറയുടെ ആദ്യത്തെ രണ്ട് അറകള്‍ മാത്രമേ തുറന്നിട്ടുള്ളൂ. അവിടെ കലശങ്ങളും മറ്റുമാണ് സൂക്ഷിച്ചിരുന്നത്. ആഭരണങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്ന മൂന്നാമത്തെ അറ തുറന്നിട്ടില്ലെന്നും ജസ്റ്റിസ് രാജന് പറഞ്ഞിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചില്ല. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ക്ഷത്രിയ ക്ഷേമസഭ ആവശ്യപ്പെട്ടു.
വിഷയം മുഖ്യമന്ത്രിയുമായും അമിക്കസ്ക്യൂറിയുമായും ചര്‍ച്ച നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആത്മജവര്‍മ തമ്പുരാന്, ട്രഷറര്‍ പി.ജി. ശശികുമാര്‍ വര്‍മ, മുതിര്‍ന്ന അംഗം എം. രവിവര്‍മ രാജ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: