ബീജിംഗ്: ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ ചൈനീസ് സൈന്യത്തിന് കശ്മീരിലും പ്രവേശിക്കിക്കുന്നതില്‍ തെറ്റില്ലെന്ന് ചൈനീസ് പത്രം.
പാക്കിസ്ഥാന് ആവശ്യപ്പെട്ടാല്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ചൈനയുടെ ദേശീയ പത്രം ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു. ഇന്ത്യന്‍ സൈന്യം ഡോക് ലാമില്‍ ഇടപെടുന്നത് ഭൂട്ടാനുവേണ്ടിയല്ലെന്നും ഇന്ത്യയുടെ താല്പര്യം സംരക്ഷിക്കാനാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സിക്കിം ടിബറ്റും ഭൂട്ടാനുമായി അതിര്‍ത്തി പങ്കു വെയ്ക്കുന്ന തര്‍ക്കമേഖലയായ ഡോക് ലാം മേഖലയിലേയ്ക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കാന്‍ നടത്തിയ ശ്രമങ്ങളെ കുറ്റപ്പെടുത്തിയാണ് ചൈന രംഗത്ത് വന്നത്.
ചൈന ഇവിടെ റോഡ് നിര്‍മ്മിക്കുന്നതിനെ ഇന്ത്യ രൂക്ഷമായി എതിര്‍ത്തിരുന്നു. ഭൂട്ടാന്റെ മേഖലയെ പ്രതിരോധിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊരു തര്‍ക്ക മേഖലയല്ല. ഭൂട്ടാന്റെ അതിര്‍ത്തിയില്‍ നിലവിലുള്ള അംഗീകൃത അതിര്‍ത്തിരേഖയിലല്ലാതെ തര്‍ക്ക മേഖലയില്‍ ഇടപെടാന്‍ ഇന്ത്യയ്ക്കാവില്ല.
ഇപ്പോഴത്തെ ഇടപടലിന് ഇന്ത്യയുടെ ലോജിക് അനുസരിച്ചാണെങ്കില്‍ പാക്കിസ്ഥാന് ആവശ്യപ്പെട്ടാല്‍ കശ്മീരില്‍ ചൈനയ്ക്കും ഇടപെടാനാകും. പാക്കിസ്ഥാന് സര്‍ക്കാരിന്റെ അപേക്ഷ മാനിച്ച് ഒരു മൂന്നാം രാജ്യത്തിന്റെ സൈന്യം ഇന്ത്യന്‍ അധീന കശ്മീരില്‍ പ്രവേശിക്കുന്നത് ശരിയാണോ എന്ന് ചൈനയിലെ വെസ്റ്റ് നോര്‍മല്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റഡീസിലെ ഡയറക്ടര്‍ ലോംഗ് സിംഗ് ചുന്‍ ലേഖനത്തിലൂടെ ചോദിക്കുന്നു.
ഭൂട്ടാന്റെ നയതന്ത്രത്തില്‍ ഇടപെട്ടുകൊണ്ട്, ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താല്പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു. സിക്കിമിനെപ്പോലെ ഒരു ഇന്ത്യന്‍ സംസ്ഥാനമായി ഭൂട്ടാനും നേപ്പാളും മാറാതിരിക്കാനാണ് ഈ രാജ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം ചൈന റോഡുകളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും അവകാശവാദം ഉന്നയിക്കുന്ന പാക്ക് അധീന കശ്മീരിലാണെന്നത് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഡോക് ലാം തര്‍ക്കത്തില്‍ ഒട്ടേറെ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും അതൊന്നും ചൈനയെ ഭയപ്പെടുത്തുന്നില്ലെന്നും ഗ്ലോബല്‍ ടൈംസിന് നല്കിയ ലേഖനത്തില്‍ പറയുന്നു.
2015 ല്‍ നേപ്പാളിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഉള്‍പ്പെടെ ഇന്ത്യ ദക്ഷിണേഷ്യയിലെ ചെറിയ രാജ്യങ്ങളുടെ മേല്‍ കാട്ടുന്ന അധീശത്വം പടിഞ്ഞാറന്‍ സര്‍ക്കാരും മാധ്യമങ്ങളും മിണ്ടാതിരിക്കുകയാണ്. എന്നാല്‍ ചൈനയുടെ നിലപാട് ഇതിനകം യുഎന്‍ സുരക്ഷാ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: