ന്യൂദല്‍ഹി: കേരളത്തിലെ തെരുവുനായ ആക്രമണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം ഇത്രയധികം തെരുവ്നായ ആക്രമണങ്ങള്‍ നടക്കുന്നതെന്ന ചോദ്യം കോടതി ആവര്‍ത്തിച്ചു.
സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന തെരുവ് നായ ശല്യത്തില്‍ ആശങ്കയുണ്ട്. സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം തെരുവ്നായ ആക്രമണങ്ങളുടെ കണക്കുകളും സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
1.60 ലക്ഷം പേര്‍ക്കാണ് ഏതാനും വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ്നായകളുടെ കടിയേറ്റതെന്നും അടുത്തിടെ മാത്രം മൂന്നുപേര്‍ മരിച്ചതായും നായശല്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് തെരുവ് നായയുടെ കടിയേറ്റവരുടെ കണക്കുകള്‍ ചീഫ് സെക്രട്ടറി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരുവ് നായയുടെ കടിയേറ്റ 150ലധികം പേര്‍ക്ക് സിരിജഗന് കമ്മറ്റി ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരം വിതരണം ചെയ്യണം. തെരുവ് നായ പ്രശ്നത്തില്‍ കേന്ദ്രചട്ടങ്ങളാണോ സംസ്ഥാന നിയമങ്ങളാണോ നിലനില്ക്കുകയെന്ന വിഷയത്തില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി കേസ് സപ്തംബറില്‍ വീണ്ടും പരിഗണിക്കും.
അതിനിടെ തെരുവ് നായ്ക്കളെ കൊല്ലാന്‍ പരിശീലനം നല്കിയ ജോസ് മാവേലി ചെയ്തിയില്‍ നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും മൃഗസ്നേഹികളുടെ സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: