കണ്ണൂര്‍: സെപ്തംബര്‍ 11 ന് കാലാവധി അവസാനിക്കുന്ന മട്ടന്നൂര്‍ നഗരസഭാ ഭരണ സമിതിയിലേക്ക് ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇനിയുളള 27 ദിവസം മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് ചൂടിലമരും. ആഗസ്ത് 8 ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇന്നലെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
പഴശ്ശി, കോളാരി, പോറൊറ എന്നീ വില്ലേജുകള്‍ ചേര്‍ന്ന് 1962 ല്‍ നിലവില്‍ വന്ന മട്ടന്നൂര്‍ പഞ്ചായത്ത് പിന്നീട് നഗരസഭയായി ഉയര്‍ത്തുകയായിരുന്നു. 1963 ല്‍ ആദ്യ തെരഞ്ഞെടുപ്പ്. കെ.ടി.മാധവന് നമ്പ്യാരായിരുന്നു മട്ടന്നൂര്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്. 1978 ഭരണസമിതി പിരിച്ചുവിട്ടു. 1979 ല്‍ മുകുന്ദന് മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡന്റായി ഭരണസമിതി നിലവില്‍ വന്നു. 1990 ലാണ് മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടത്. 1994 പഞ്ചായത്തായി വീണ്ടും തരംതാഴ്ത്തിയെങ്കിലും കോടതി സര്‍ക്കാറിന്റെ നടപടി തടയുകയും തുടര്‍ന്നിങ്ങോട്ട് നഗരസഭയായി തുടര്‍ന്നുവരികയുമാണ്. രൂപം കൊണ്ടതു മുതല്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോള്‍ മട്ടന്നൂരില്‍ ഭരണസമിതിയുടെ കാലാവധി തീരാത്തതിനാല്‍ എപ്പോഴും ഇവിടെ മാത്രം തെരഞ്ഞെടുപ്പ് മറ്റ് സമയങ്ങളിലാണ് നടക്കാറ്. നിലവില്‍ എല്‍ഡിഎഫിലെ ഭാസ്ക്കരന്‍ മാസ്റ്ററാണ് നഗരസഭയുടെ ചെയര്മാന്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവാണ്. ഇത്തവണ ചെയര്മാന് സ്ഥാനം വനിതാ സംവരണമാണ്.
നഗരസഭ രൂപം കൊണ്ടതു മുതല്‍ എല്‍ഡിഎഫാണ് നഗരസഭയുടെ ഭരണം നടത്തിവരുന്നത്. കഴിഞ്ഞ തവണവരെ 34 നഗരസഭാ വാര്‍ഡുകളാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ വാര്‍ഡുകളുടെ പുനര്‍ വിഭജനം നടത്തുകയും ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി 1 വാര്‍ഡ് കൂടുകയും മൊത്തം വാര്‍ഡുകളുടെ എണ്ണം 35 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. 18 വാര്‍ഡുകള്‍ വനിതാ സംവരണ വാര്‍ഡുകളും 1 പട്ടികജാതി സംവരണ വാര്‍ഡുമാണ്. 16 വാര്‍ഡുകള്‍ മാത്രമാണ് ജനറല്‍ വാര്‍ഡുകളായി ഉളളത്.
2012 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 20 ഉം യുഡിഎഫിന് 14 ഉം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ എല്‍ഡിഎഫില്‍ സിപിഎമ്മിന് 19 ഉം സിപിഐക്ക് 1 സീറ്റുമായിരുന്നു ലഭിച്ചിരുന്നത്. യുഡിഎഫിലാകട്ടെ കോണ്‍ഗസിന് 7ഉം ലീഗിന് 5ഉം സിഎംപിക്ക് രണ്ട് സീറ്റുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സിഎംപി പിളര്‍ന്നതോടെ സിഎംപിയുടെ രണ്ടംഗങ്ങളില്‍ ഒരാള്‍ എല്‍ഡിഎഫിലേക്ക് കാലുമാറിയിരുന്നു.
14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണിയും ഇടത്-വലത് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുകയും ചെയ്യുന്നതോടെ ഈയാഴ്ചത്തന്നെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു തുടങ്ങും. കഴിഞ്ഞ 5 വര്‍ഷക്കാലം നഗരസഭാ ഭരണം കയ്യാളി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന എല്‍ഡിഎഫ് മുന്നണി തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചു പിടിക്കാന്‍ ഏറെ വിയര്‍ക്കേണ്ടി വരുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: