ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഇന്ത്യയിലെ ചൈനീസ് അംബാസിഡറുമായി രഹസ്യചര്‍ച്ച നടത്തിയത് വിവാദമായി. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെയുള്ള ചര്‍ച്ച ദുരൂഹതയുണര്‍ത്തി. തുടക്കത്തില്‍ വ്യാജവാര്ത്തയെന്നാക്ഷേപിച്ച കോണ്‍ഗ്രസ് പിന്നീട് സ്ഥിരീകരണവുമായി രംഗത്തെത്തിയതും സംശയം വര്‍ദ്ധിപ്പിച്ചു. ചൈനീസ് എംബസ്സിയാണ് ചര്‍ച്ച സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടതെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സംഭവം വിവാദമായതോടെ ചൈന ഈ വിവരം വെബ്സൈറ്റില്‍ നിന്ന് നീക്കി.
രാഹുല്‍, അംബാസഡര്‍ ലുവോ ഷാഹൂയുമായി ഞായറാഴ്ച ചര്‍ച്ച നടത്തിയെന്നാണ് ചൈനീസ് എംബസ്സി വെബ്സൈറ്റിലൂടെ അറിയിച്ചത്. നിലവിലെ ഇന്ത്യാ-ചൈന ബന്ധവും ചര്‍ച്ച ചെയ്തതായി ചൈന വ്യക്തമാക്കി. സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയതോടെ ചര്‍ച്ച നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു. രണ്ട് മന്ത്രിമാര്‍ ചൈന സന്ദര്‍ശിച്ചതിനെയും മോദി ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തിയതിനെയും വിമര്‍ശിക്കാത്ത മാധ്യമങ്ങള്‍ രാഹുലിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സുര്‍ജ്ജേവാലയുടെ ആരോപണം.
എന്നാല്‍ പിന്നീട് നിലപാട് തിരുത്തിയ കോണ്‍ഗ്രസ് ചര്‍ച്ച നടന്നതായി സ്ഥിരീകരിച്ചു. ഭൂട്ടാന് അംബാസഡറെയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര് മേനോനെയും രാഹുല്‍ സന്ദര്‍ശിച്ചതായി കോണ്‍ഗ്രസ് വ്യക്തമാക്കി. ഇപ്പോഴത്തെ ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഭൂട്ടാനും കക്ഷിയാണ്.
ചൈനയുമായി ഇന്ത്യക്ക് നയതന്ത്രബന്ധമുണ്ടെന്നും കൂടിക്കാഴ്ച വിവാദമാക്കേണ്ടതില്ലെന്നും സുര്‍ജ്ജേവാല വിശദീകരിച്ചു. രാഹുല്‍ ചൈനീസ് അംബാസഡറെ കണ്ടത് തെറ്റല്ലെന്ന് സമൂഹമാധ്യമ സെല്ലിന്റെ ചുമതലയുള്ള രമ്യയും പ്രതികരിച്ചു. പിന്നീട് രാഹുലും വിശദീകരണവുമായി രംഗത്തുവന്നു. പ്രധാന വിഷയങ്ങള്‍ അറിയുകയെന്നത് തന്റെ ചുമതലയാണെന്ന് രാഹുല്‍ പറഞ്ഞു. ഇതിനായാണ് ചൈനീസ് അംബാസിഡറെ കണ്ടത്. ചൈനയുമായുള്ള പ്രശ്നത്തില്‍ പരസ്യമായി പ്രതികരിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
1962ലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷാന്തരീക്ഷമാണ് അതിര്‍ത്തിയിലുള്ളത്.
സര്‍ക്കാര്‍ പ്രതിനിധിയല്ലാത്ത രാഹുല്‍ സംഘര്‍ഷ സമയത്ത് ചര്‍ച്ച നടത്തുന്നതാണ് സംശയമുണര്‍ത്തുന്നത്. ചൈനീസ് പിന്തുണയോടെ കേന്ദ്രസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായും ആരോപണമുയരുന്നുണ്ട്.
തങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന മോദി സര്‍ക്കാരിന് പകരം കോണ്‍ഗ്രസ്സിനെപ്പോലെയുള്ള പാവ സര്‍ക്കാരിനെയാണ് ചൈന ആഗ്രഹിക്കുന്നത്. ഏതാനും മാസം മുന്‍പ് കശ്മീരില്‍ സംഘര്‍ഷം കനത്തപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാന് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു. 1962ലെ ആക്രമണത്തിന് ശേഷം ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വത്തിന് ചൈനയെ ഇന്ത്യ പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: