ഭുവനേശ്വര്‍: സ്വന്തം മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഒന്നാമതെത്തിച്ച താരങ്ങള്‍ക്ക് കനത്ത സമ്മാനത്തുക നല്കി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് താരമായി. ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ഇന്ത്യന്‍ താരങ്ങള്‍ താമസിക്കുന്ന സ്വസ്തി പ്രീമിയം ഹോട്ടലില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ നേരിട്ടെത്തിയാണ് ഒഡീഷ മുഖ്യമന്ത്രി താരങ്ങളെ ആദരിച്ചത്.
സ്വര്‍ണ്ണം നേടിയവര്‍ക്ക് 10 ലക്ഷം, വെള്ളി നേടിയവര്‍ക്ക് 7.5 ലക്ഷവും വെങ്കലം നേടിയവര്‍ക്ക് അഞ്ചു ലക്ഷം വീതവുമാണ് പാരിതോഷികം സമ്മാനിച്ചത്. ആകെ 2,62,50,000 രൂപയാണ് താരങ്ങള്‍ക്കായി നല്‍കിയത്. ചടങ്ങില്‍ ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന് പ്രസിഡണ്ട് ആദില്‍ ജെ. സുമരിവാല, സെക്രട്ടറി ജനറല്‍ സി.കെ വത്സന്, ഇന്ത്യന്‍ പരിശീലകരായ ബഹാദൂര്‍ സിങ്, സുരേന്ദ്ര സിങ്, ബിബു മാത്യു, മുന്‍ രാജ്യാന്തര താരങ്ങളായ ഷൈനി വില്‍സണ്‍, അഞ്ജു ബോബി ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചാമ്പ്യന്‍ഷിപ്പില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം മുഹമ്മദ് അനസിനെയാണ് ചടങ്ങില്‍ നവീന്‍ പട്നായിക് ആദ്യം ആദരിച്ചത്. കലിംഗ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലെ സ്വര്ണ്ണനേട്ടത്തിനും കൂടി 20 ലക്ഷം രൂപയാണ് നവീന്‍ പട്നായിക് സമ്മാനിച്ചത്. തന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് അനസ് പറഞ്ഞു.
വനിതകളുടെ 1500 മീറ്റില്‍ സ്വര്‍ണ്ണമണിഞ്ഞ പി.യു. ചിത്രയ്ക്കും 400 മീറ്റര്‍ പുരുഷ റിലേ ടീമംഗങ്ങളായ കുഞ്ഞിമുഹമ്മദ്, അമോജ് ജേക്കബ് എന്നിവര്‍ക്കും 400 മീറ്റര്‍ വനിത റിലേ ടീമംഗം ജിസ്ന മാത്യു എന്നിവര്‍ക്കും 10 ലക്ഷം വീതം ലഭിച്ചു. 400 മീറ്റിലെ വെങ്കല നേട്ടത്തിന് അഞ്ച് ലക്ഷവും ജിസ്നക്ക് ലഭിച്ചു. ഇന്ത്യന്‍ ടീമിലെ 16 താരങ്ങള്‍ക്കാണ് 10 ലക്ഷം വീതം സമ്മാന തുക ലഭിച്ചത്. 400 മീറ്റിലെ വെള്ളി ജേതാവ് അനു രാഘവന്, 10000 മീറ്ററിലെ വെള്ളി നേടിയ ടി. ഗോപി, ലോങ്ജമ്പില്‍ വെള്ളി നേടിയ വി. നീന എന്നിവര്‍ക്ക് ഏഴര ലക്ഷം വീതമായിരുന്നു സമ്മാനിച്ചത്. എം.പി. ജാബിര്‍, ജിന്സണ് ജോണ്സണ്, നയന ജെയിംസ്, എന്‍.വി. ഷീന, മെര്ലിന് കെ. ജോസഫ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം വീതവുമാണ് നവീന്‍ പട്നായിക് സമ്മാനിച്ചത്.
മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനം നല്കാന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. ജൂനിയര്‍ തലത്തിലെ ലോക റെക്കോഡ് ജേതാവ് നീരജ് ചോപ്രയെ പ്രത്യേക മെഡല്‍ നല്കി മുഖ്യമന്ത്രി ആദരിച്ചു. ഇന്ത്യന്‍ വിജയത്തിന് കരുത്തേകിയ തങ്ങള്‍ക്ക് പ്രോത്സാഹനമേകാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് മലയാളി താരങ്ങള്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ ജി. ലക്ഷ്മണന് തമിഴ്നാട് സര്‍ക്കാര്‍ 20 ലക്ഷം രൂപ പ്രഖ്യാപിച്ചു കഴിഞ്ഞു.
15 മുതല്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. മത്സരങ്ങള്‍ ആരംിക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷിക പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് കേരള താരങ്ങള്‍. പ്രഖ്യാപിച്ചാലും അത് എന്നുകൊടുക്കുമെന്ന് പറയാനും പറ്റില്ല. കാരണം നാല് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച സ്കൂള്‍ മീറ്റിലേതുള്പ്പെടെയുള്ള തുകകള്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. പി.യു. ചിത്രയും ജിസ്ന മാത്യുവുമടക്കമുള്ള താരങ്ങള്‍ ഈ കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: