കാഞ്ഞിരപ്പള്ളി: ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു.
കാഞ്ഞിരപ്പള്ളി മേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ്ജ വിളക്കുകളില്‍ ഭൂരിപക്ഷവും പ്രവര്‍ത്തനരഹിതമാണ്. ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് ഗ്രാമപഞ്ചായത്താണ്. ചെറിയ തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കാവുന്ന വിളക്കുകളാണ് ഇവയെല്ലാം.
വൈദ്യുതിചിലവ് കുറച്ച് സൗരോര്‍ജ്ജവിപ്ലവം സൃഷ്ടിക്കുന്നതിനായാണ് വിവിധ കേന്ദ്രങ്ങളില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി നഗരത്തില്‍ മാത്രം പത്തോളം വിളക്കുകളാണ് ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചത്.
സ്വകാര്യ ബസ്സ്റ്റാന്റില് മൂന്ന് ലൈറ്റുകള്‍ ഘടിപ്പിച്ചു. എംപി, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്നവ വേറെയും. ഇതില്‍ പകുതിയോളം ലൈറ്റുകള്‍ ഇപ്പോള്‍ പ്രകാശിക്കുന്നില്ല. വിളക്കുകള്‍ സ്ഥാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ തകരാറിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
രണ്ടു വര്‍ഷത്തിലേറെയായി സ്ഥാപിച്ചിരിക്കുന്ന വിളക്കുകള്‍ ഇപ്പോള്‍ നോക്കുകുത്തികളായി മാറുകയാണ്. മേഖലയില്‍ വിവിധ പഞ്ചായത്തുകളിലായി അന്‍പതോളം ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഓരോന്നിനും ചിലവ് അന്പതിനായിരത്തിന് മുകളില്‍വരും. പ്രധാന ജംഗ്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചില ലൈറ്റുകള്‍ കാടുകയറി നശിക്കുമ്പോള്‍ മറ്റ് ലൈറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡ് സ്ഥാപിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
മിക്കയിടത്തും വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണു വിളക്കുകള്‍ പ്രകാശിപ്പിക്കുന്നത്. പകല്‍ വെളിച്ചത്തില്‍ താനെ അണയുന്ന സംവിധാനമുള്ളത്.
ശബരിമല തീര്‍ഥാടനകാലത്തും സോളാര്‍ വിളക്കുകള്‍ കാല്‍നടയായി പോകുന്ന തീര്‍ഥാടകര്‍ക്ക് ഏറെ ആശ്രയമായിരുന്നു.
വൈദ്യുതി ലൈന്‍ ഇല്ലാത്ത ഓരുങ്കല്‍ കടവ് റോഡില്‍ സ്ഥാപിച്ചിരുന്ന രണ്ട് സോളാര്‍ ലൈറ്റുകളാണ് വെളിച്ചമെത്താന്‍ ഏക ആശ്രയം. കുളിക്കടവിലേയ്ക്ക് വെളിച്ചം നല്‍കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന വിളക്കും പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളായി.
വിവിധ പഞ്ചായത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ വിളക്കുകളുടെ തകരാര്‍ പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: