ന്യൂദല്‍ഹി: ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച സുപ്രീംകോടതി നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഉത്തരവ് അടുത്തവര്‍ഷത്തേക്ക് മറ്റീവ്ക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജനപ്രകാശ് ദേശായി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളില്‍ പ്രതിഷേധിച്ച് സ്വകാര്യ ടൂര്‍ ഓപ്പറേറ്റേഴ്സ് സമര്‍പ്പിച്ച പരാതിയില്‍ വാദം കേട്ടശേഷമാണ് അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കോടതിയില്‍ സബ്മിഷന് നല്‍കിയത്. ജൂലൈ 23 നാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഹജ്ജ് ക്വാട്ട സുപ്രീംകോടതി വെട്ടിച്ചുരുക്കിയത്. 5,050 ല്‍നിന്നും 300 സീറ്റായാണ് വെട്ടിച്ചുരുക്കിയത്. അടുത്തവര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് നയം സുതാര്യമല്ലെന്നും എന്നാല്‍ ഈ വര്‍ഷത്തെ സര്‍ക്കാര്‍ നയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹജ്ജ് കമ്മറ്റി തയ്യാറാക്കുന്ന നിര്‍ദ്ദേശങ്ങളിലും പരാതികളിലും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കമ്മറ്റിക്കിത് ബിസിനസിന്റെ കൂടി ഭാഗമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ഹജ്ജ് കമ്മറ്റി എന്നിവര്‍ക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയാണ് ജൂലൈ 23 ന് പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രീംകോടതി വെട്ടിച്ചുരുക്കിയത്. വെട്ടിച്ചുരുക്കിയ പ്രത്യേക ക്വാട്ടയില്‍ അവശേഷിക്കുന്ന സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വീതിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: