ആലപ്പുഴ: തൊണ്ണൂറ്റിഒന്പതിന്റെ നിറവില്‍ വിപ്ലവ നായിക കെ.ആര്. ഗൗരിയമ്മയ്ക്ക് ആശംസകളുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ചാത്തനാട് കളത്തിപ്പറമ്പിലെത്തി. ഷാള്‍ അണിയിച്ച് പൂച്ചെണ്ടു നല്കി ആശംസയര്‍പ്പിച്ച കുമ്മനത്തെ മധുരം നല്‍കിയാണ് ഗൗരിയമ്മ സ്വീകരിച്ചത്.
പത്തുമിനിട്ടോളം സമകാലീക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പനി മരണവും, ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷവും ചര്‍ച്ചാവിഷയമായി. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയുണ്ടെന്ന ഗൗരിയമ്മയുടെ ചോദ്യത്തിന്, അടുത്തകാലത്ത് ഭാരതത്തില്‍ എന്‍ഡിഎയുടെ മുന്നേറ്റത്തെക്കുറിച്ച് കുമ്മനം വിശദീകരിച്ചു. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൗരിയമ്മയുടെ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എല്ലാ നല്ല കാര്യങ്ങള്‍ക്കും തന്റെ പിന്തുണ ഉണ്ടാകുമെന്ന് ഗൗരിയമ്മ ഉറപ്പു നല്കി.
പൂച്ചെണ്ടിനു പകരം പൂമാല കൊണ്ടുവന്നിരുന്നെങ്കില്‍ ഭഗവാന് കൃഷ്ണനു ചാര്ത്താമായിരുന്നുവെന്ന് ഗൗരിയമ്മ ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു. വലിയ അനുഭവസമ്പത്തും രാഷ്ട്രീയത്തിലെ ഉജ്ജ്വലപ്രതിഭയുമായ ഗൗരിയമ്മയെ കാണാനും പിറന്നാള്‍ ആശംസയര്പ്പിക്കാനുമാണ് താനെത്തിയതെന്ന് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി കുമ്മനം പറഞ്ഞു.
മുന്‍ ഡിജിപി സെന്‍കുമാറിനെ ബിജെപി നേതാവ് എം.ടി. രമേശ് കണ്ടത് സൗഹൃദത്തിന്റെ ഭാഗമായിട്ടാണ്. രാഷ്ട്രീയ, സമൂഹിക, സാമകാലിക പ്രശ്നങ്ങള്‍ വിശകലനം ചെയ്ത ഒരു വ്യക്തിയെ കാണാന്‍ പോയി എന്നുമാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും കുമ്മനം പറഞ്ഞു. ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് പവിത്രന്, സെക്രട്ടറി അഡ്വ. സജു സോമനാഥന്, സംഗീത് ചക്രപാണി, പൊന്നപ്പന്, ജില്ലാ സെക്രട്ടറി സി.എം. അനില്‍കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, സജീവ് ലാല്‍, എം.വി. ഗോപകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: