തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ വേദിയാക്കി സിപിഎം കള്ളക്കളി കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. പിണറായി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം നല്കിയ തുകയുടെ കണക്ക് ഇതുവരെയും നല്‍കിയില്ല. പദ്ധതിയുടെ ഫോട്ടോ പോലും അയച്ചു കൊടുക്കുന്നില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ആളെ കൂട്ടാനുള്ള വേദിയാക്കി തൊഴിലുറപ്പിനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നും എം.ടി. രമേശ് പറഞ്ഞു.
വേട്ടക്കാരോടും ഇരയോടും ഒരേനിലപാടെന്ന പോലെ ജിഎസ്ടി വിഷയത്തില്‍ തോമസ് ഐസക്ക് നാടകം കളിക്കുന്നു. പാവപ്പെട്ടവനെ കൊള്ളയടിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കുന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂടുമെന്ന് ജൂണ്‍ 30ന് മന്ത്രി പറഞ്ഞിരുന്നു. വിലകൂട്ടാന്‍ മൗനാനുവാദം നല്‍കിയശേഷം അതിനെതിരെ പറയുന്നത് വെറും നാടകമാണ്. ചിക്കന്റെ കാര്യത്തിലും ധനമന്ത്രി അഡ്ജസ്റ്റ്മെന്റ് നടത്തുന്നുണ്ട്. വിലകൂട്ടി നല്കാന് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച നടക്കുന്നതായും രമേശ് കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു, പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍, പാപ്പനംകോട് സജി, പൂന്തുറ ശ്രീകുമാര്‍, വെള്ളനാട് കൃഷ്ണകുമാര്‍, തോട്ടക്കാട്ട് ശശി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: