കൊച്ചി: ഇരുട്ടു വീണു തുടങ്ങിയ ആ സന്ധ്യയില്‍ ക്രിമിനല്‍ ഗൂഢാലോചന എന്നു മഞ്ജു വാര്യര്‍ പറയുമ്പോള്‍ ആ ശബ്ദം ഉറച്ചതായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന്, നടി ആക്രമിക്കപ്പെട്ട ദിവസം വൈകിട്ട് എറണാകുളത്ത് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന താരങ്ങളുടെ കൂട്ടായമയിലാണ് മഞ്ജു വാര്യര്‍ ഇക്കാര്യം പറഞ്ഞത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യത്തില്‍ മഞ്ജുവിന് അന്നേ സംശയമുണ്ടായിരുന്നില്ല.
എല്ലാവരും നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സംസാരിച്ചപ്പോള്‍ ഗൂഢാലോചന പുറത്തു കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ടത് മഞ്ജു. മുന്‍ ഭര്‍ത്താവിനോടുള്ള മഞ്ജുവിന്റെ വിരോധം എന്നാണ് ഈ വാക്കുകളെ വിലയിരുത്തിയത്. എന്നാല്‍ അതു വെറും വാക്കായിരുന്നില്ല എന്നു വ്യക്തമാകുന്നു, ഏഴു മാസങ്ങള്‍ക്കു ശേഷം.
1998 ഒക്ടോബര്‍ ഇരുപതിനായിരുന്നു ദിലീപ്-മഞ്ജു വാര്യര്‍ വിവാഹം. മലയാളികള്‍ ഏറെ ആഘോഷിച്ച താരവിവാഹം. അഭിനയത്തില്‍ നിന്നു മഞ്ജു മാറി നിന്നെങ്കിലും എത്രമാത്രം മലയാളി ആ നടിയെ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചു വരവ് തെളിവായി. ഗോസിപ്പ് കോളങ്ങളില്‍ ഏറെക്കാലം ചര്‍ച്ചയ്ക്കു വഴി വെച്ച് 2015 ജനുവരിയില്‍ ഇവര്‍ വിവാഹ മോചിതരായി. 2016 നവംമ്പര്‍ 25ന് ദിലീപും കാവ്യ മാധവനും വിവാഹിതരായി.
നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു ഉറച്ച നിലപാടുമായി മുന്നോട്ടു പോയത് ഏറെ ചര്‍ച്ചയായിരുന്നു. നടിക്കു പിന്തുണയുമായി ഉറച്ചു നിന്നവര്‍ക്ക് നേതൃത്വം നല്കിയതും മഞ്ജു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: