തിരുവനന്തപുരം: ധനകാര്യമന്ത്രി തോമസ് ഐസക് ഒരു ഭാഗത്തും ഇറച്ചിക്കോഴിക്കച്ചവടക്കാര് മറുഭാഗത്തും അണിനിരക്കുന്ന പോരു തുടരുന്നു. ഇറച്ചിക്കോഴികളെ 87 രൂപയ്ക്കു വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത് കുത്തകകളെ സഹായിക്കാനെന്ന് ഇറച്ചിക്കോഴി വ്യാപാരികള്‍ ആവര്‍ത്തിക്കുന്നു. ജിഎസ്ടി നടപ്പിലാക്കുന്നത് കേരളത്തിലെ കോഴിക്കച്ചവടത്തിന് യാതൊരു പ്രശ്നങ്ങളുമില്ല. ചെറുകിട കച്ചവടക്കാര്‍ കടയടച്ച് സമരം ചെയ്തതോടെ 250 രൂപയ്ക്ക് മുകളില്‍ വില്‍ക്കുന്ന കുത്തക വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
സര്‍ക്കാര്‍ സ്ഥാപനമായ കെപ്കോയില്‍ പോലും കിലോയ്ക്ക് 150 രൂപയാണ് വില. 40 രൂപയോളം വിലവരുന്ന കുഞ്ഞുങ്ങളെ 41 ദിവസത്തോളം വളര്‍ത്തി പരിപാലിച്ച് 87 രൂപയ്ക്ക് വില്‍ക്കണം എന്നുപറയുന്നത് സര്‍ക്കാരിന് ഈ മേഖലയെക്കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടില്‍പോലും കിലോയക്ക് 115 രൂപയാണ് വില. അതുപോലും മനസ്സിലാക്കാതെയാണ് സര്‍ക്കാര്‍ കടുംപിടിത്തം നടത്തുന്നതെന്നും വ്യാപാരികള്‍ പറയുന്നു.
ഇന്നലെ നടന്ന കടയടപ്പ് സമരം ഇന്നും തുടരും. സംസ്ഥാനത്തുടനീളം കടകള്‍ അടഞ്ഞുകിടന്നത് ഹോട്ടല്‍ വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്. ഒട്ടുമിക്ക ഹോട്ടലുകളിലും കോഴിയിറച്ചി വിഭവങ്ങള്‍ ലഭ്യാമായിരുന്നില്ല. മന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റിദ്ധരിച്ചാണ് ജനങ്ങള്‍ വ്യാപാരികള്‍ക്ക് നേരെ തിരിയുന്നതെന്ന് വ്യാപാരി സംഘടനകള്‍ പറഞ്ഞു. നാളെ കടകള്‍ തുറക്കും. ജനങ്ങള്‍ പ്രശ്നമുണ്ടാക്കിയാല്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടാനാണ് വ്യാപാരികളുടെ തീരുമാനം.
അതേസമയം തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്നാട്ടിലേക്ക് മാറ്റിത്തുടങ്ങി. തമിഴ്നാട്ടിലെ വന്‍കിട കമ്പനികളാണ് കേരളത്തിലുള്ള കോഴികളെ തിരിച്ചെടുക്കുന്നത്. തമിഴ്നാട്ടില്‍ 115 രൂപയാണ് ഇറച്ചിക്കോഴി വില. അനിശ്ചിതകാല സമരം പ്രഖ്യാപിക്കപ്പെട്ടതു കൊണ്ട് ഫാമില്‍ കോഴികളെ സൂക്ഷിച്ചാല്‍ അവ ചത്തുപോകുന്നത് നഷ്ടത്തിലെത്തിക്കും എന്നതാണ് കോഴികളെ വില്ക്കാന് വ്യാപാരികളെയും കര്‍ഷകരെയും പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: