കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചു. 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്ന് 7.30 ഓടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. ജയിലിലെത്തി വളരെ പെട്ടെന്നുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചു.
ദിലീപിന് ജയിലില്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെതന്നും പോലീസ് പറഞ്ഞു. കാക്കനാട് ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. തന്റെ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
വലിയ പ്രതിഷേധവുമായി സ്ഥലത്തെത്തിയ ജനങ്ങളെ ജയലിനു മുന്നിലേയ്ക്ക് കടത്തിവിട്ടില്ല. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനങ്ങള്‍ ദിലീപിനെതിരെ പ്രതിഷേധിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ജയില്‍ പരിസരത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നത്.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്നാണ് കോടതി ദിലീപിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. പിസി 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. 19 തെളിവുകള്‍ ദിലീപിനെതിരായി പോലീസ് ഹാജരാക്കി.
അതിനിടെ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: