തിരുവനന്തപുരം: താരസംഘടനയ്ക്കെതിരെ തുറന്നടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി. അമ്മയും ഫെഫ്കയുമാണ് സിനിമാ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടൻ ദിലീപ് സിനിമ ലോകത്തിനും കേരളത്തിനും അപമാനമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിലൂടെ ദിലീപ് കേരള സമൂഹത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റാണ് പുറത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തെ പോലൊരു നടൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കൃത്യമാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു.
“അമ്മ’ എന്ന സംഘടന ഉടനടി പിരിച്ചുവിടണം. ഈ സംഘടന ഒരു കാര്യവും കൊണ്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റിനും മുകേഷിനും ഗണേഷിനും തൽസ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടു. ഈ കാര്യത്തിൽ അന്വേഷണത്തിന് ആദ്യം വിധേയരാകേണ്ട വ്യക്തികൾ ഇവർ മൂവരുമാണ്. ക്രൂരകൃത്യത്തിന് ക്വട്ടേഷൻ എടുത്ത പൾസർ സുനി 10 വർഷത്തോളം മുകേഷിന്റെ ഡ്രൈവറായിരുന്നു. അതുകൊണ്ട് പ്രതിയുടെ പശ്ചാത്തലമറിയാൻ മുകേഷിനെയും ചോദ്യം ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: