തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വി. 2010- 11 അധ്യയന വര്‍ഷത്തെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ നഴ്സിങ് ഫലം പുറത്തുവന്നപ്പോള്‍ ശരാശരി വിജയം 28.14 ശതമാനം മാത്രം. പല കോളേജുകളിലും പരീക്ഷയെഴുതിയ ആരും വിജയിച്ചിട്ടില്ല.
4460 പേര് പരീക്ഷയെഴുതിയതില്‍ 1255 പേര് മാത്രമാണ് വിജയിച്ചത്. സംസ്ഥാനത്തെ 30 സ്വാശ്രയ കോളേജുകളില്‍ ഒന്നു പോലും നിലവാരം പുലര്ത്തിയിട്ടില്ലെന്നു ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാരക്കോണം സിഎസ്ഇ നഴ്സിങ് കോളേജ്, ധനലക്ഷ്മി നഴ്സിങ് കോളേജ്, പൊയാനില്‍ നഴ്സിങ് കോളേജ് പത്തനംതിട്ട, വെല്‍കെയര്‍ നഴ്സിങ് സെന്റര്‍ കടവന്ത്ര എന്നീ കോളേജുകളിലാണു സമ്പൂര്‍ണ പരാജയം ഉണ്ടായത്.
രണ്ട് കോളേജുകളില്‍ മാത്രമാണ് വിജയശതമാനം എഴുപത് കടന്നത്. എട്ട് ഫിസിയോതെറാപ്പി കോളേജുകളില്‍ നിന്ന് 5.75 ശതമാനം പേര് മാത്രമാണ് വിജയിച്ചത്. 27 ബിഫാം കോളേജുകളിലെ വിജയം 31.80 ശതമാനമാണ്. ഒരു കോളേജില്‍ നിന്ന് ആരും വിജയിച്ചിട്ടില്ല.
ബിഫാം കോളേജുകളില്‍ വിജയശതമാനം അറുപതിന് മുകളിലെത്തിയത് കോഴിക്കോട് ഗവണ്മെന്റ് കോളേജ് മാത്രമാണ്. എന്‍ജിനീയറിങ് കോളേജുകളുടെ നിലവാരത്തകര്‍ച്ചയെ തുടര്‍ന്നു പരീക്ഷകള്‍ നടത്തുകയും സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് നഴ്സിങ് മേഖലയിലെ കൂട്ടത്തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: