ന്യൂദല്‍ഹി: ഭീകരരുടെ ആക്രമണത്തിലും മുടങ്ങാതെ അമര്‍നാഥ് തീര്‍ത്ഥാടനം. ആക്രമണത്തിന് പിന്നാലെ ശ്രീനഗറില്‍നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ അമര്‍നാഥ് ക്ഷേത്രത്തിലെത്തി. സുരക്ഷയില്‍ പൂര്‍ണ തൃപ്തിയെന്ന് സംസ്ഥാനം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്രമന്ത്രി ഹന്‍സ് രാജ് ആഹിര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ ഏഴ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു.
സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞു. പട്രോളിങ്ങിന്റെ സമയം വര്‍ദ്ധിപ്പിച്ചു. അമര്‍നാഥ് ക്ഷേത്ര ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ അനുവദിക്കില്ല. മുഴുവന്‍ വാഹനങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കും. വാഹനം കേടാവുകയോ മറ്റെന്തെങ്കിലും സംഭവിക്കുകയോ ചെയ്താല്‍ അടുത്ത കേന്ദ്രത്തില്‍ ഉടന്‍ വിവരം ധരിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
സുരക്ഷാ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ സഹായവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും ആഹിറിനൊപ്പമുണ്ടായിരുന്നു. ഇരുവരും മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തി. സൈന്യം, പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവരുമായി സുരക്ഷാ വിലയിരുത്തലും നടന്നു.
ഭീകരരെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും താഴ്വരയില് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. ഇതിനിടെ രണ്ട് തീര്‍ത്ഥാടകര്‍ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. ഭീകരാക്രമണത്തിലുള്‍പ്പെടെ ഈ വര്‍ഷം 18 തീര്‍ത്ഥാടകരാണ് മരിച്ചത്. നാല്‍പ്പത് ദിവസത്തെ തീര്‍ത്ഥാടനം ആഗസ്ത് ഏഴിന് അവസാനിക്കും. 1.65 ലക്ഷം തീര്‍ത്ഥാടകര്‍ ഇതുവരെ അമര്‍നാഥിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: