അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെ നിറയൊഴിച്ചുകൊണ്ട് ഭീകരര്‍ തങ്ങളുടെ മനുഷ്യത്വരഹിതമായ മുഖം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടത്. 19 പേര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാജ്യാതിര്‍ത്തിക്കുള്ളിലും അതിര്‍ത്തിക്കപ്പുറത്തും തമ്പടിച്ച് ഭാരതത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഭീകരാക്രമണങ്ങള്‍. തീര്‍ത്ഥാടകര്‍ക്കുനേരെ ആക്രമണമഴിച്ചുവിട്ട് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ഭീകരാക്രമണത്തിനു പിന്നില്‍ പാക് ബന്ധമുള്ള ലഷ്കറെ തോയ്ബയാണെന്നും വ്യക്തമായിട്ടുണ്ട്. സംഘടനയുടെ നേതാവും പാക് ഭീകരനുമായ അബു ഇസ്മയിലാണ് അക്രമത്തിന്റെ സൂത്രധാരനെന്നും തെളിഞ്ഞിട്ടുണ്ട്. 2008നു ശേഷം ഇതാദ്യമായാണ് ഭീകരര്‍ തീര്‍ത്ഥാടകരെ ലക്ഷ്യമിടുന്നത്. താഴ്വരയില് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഭീകരരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണ് പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നത്.
ഭീകര- വിഘടനവാദ പ്രവണതകളെ രാഷ്ട്രീയമായും സൈനികമായും ഭരണപരമായും നേരിടുന്ന കേന്ദ്രസര്‍ക്കാറിന്റെ സമീപനം ജമ്മുകശ്മീരിലും വടക്കു-കിഴക്കന്‍ മേഖലയിലും വിജയംകണ്ടു തുടങ്ങിയിട്ടുണ്ട്. വികസനത്തെ അകറ്റിനിര്‍ത്തി ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള വിഘടനവാദികളുടെ കുതന്ത്രമാണ് നിരവധി വികസന മുന്നേറ്റങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുത്തുന്നത്. വിഘടനവാദികളെയും ഭീകരവാദികളെയും പിന്തുണയ്ക്കുകയും അവര്‍ക്ക് സാമൂഹ്യമാന്യത നല്‍കുകയും ചെയ്യുന്ന പ്രീണനരാഷ്ട്രീയത്തെ തുറന്നുകാണിക്കാനും ഇതുമൂലം കഴിയുന്നു.
ശഠനോട് ശാഠ്യം എന്ന പഴമൊഴി സാര്‍ത്ഥകമാക്കി സായുധ ഭീകരശക്തികള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്കാന് സൈന്യത്തിന് ഇന്ന് സ്വാതന്ത്ര്യമുണ്ട്. സാധാരണ പൗരന്റെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാറിന് ഭീകരാക്രമണത്തെ എക്കാലത്തും അഹിംസാ സമീപനംകൊണ്ട് തടഞ്ഞുനിര്‍ത്താനുള്ള ഉത്തരവാദിത്വമില്ല. മനുഷ്യാവകാശം ലംഘിച്ച് സായുധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന തിരിച്ചറിവും ഇന്ന് ശക്തമായിട്ടുണ്ട്. ഇത്തരത്തില്‍ വിഘടനവാദ-ഭീകരവാദ ശക്തികളെ വേരോടെ കുഴിച്ചുമൂടാനുള്ള സമീപനമാണ് ഭാരതത്തിന്റെ പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
ആഭ്യന്തര സുരക്ഷിതത്വവും രാജ്യത്തിന്റെ അഖണ്ഡതയും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ അനുരഞ്ജനമില്ലെന്ന ശക്തമായ താക്കീതാണ് ദേശീയ ഭരണനേതൃത്വം നല്‍കുന്നത്. നിശ്ചയദാര്‍ഢ്യമുള്ള ഭരണനേതൃത്വത്തിന്റെ ഈ നിലപാട് ഭീകരവാദ ശക്തികളേയും അവരെ സംരക്ഷിക്കുന്ന ക്യാമ്പുകളേയും തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിട്ടുള്ളത്. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് തീര്ത്ഥാടകര്ക്കുനേരെയുള്ള ആക്രമണം. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഉയര്‍ന്നുവരുന്ന വിവാദ സംഭവങ്ങള്‍ക്ക് പിന്നിലും രാജ്യവിരുദ്ധശക്തികളുടെ ഈ അസഹിഷ്ണുതാമനോഭാവം നിഴലിക്കുന്നുണ്ട്.
ഭീകരാക്രമണത്തെ നേരിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടത്തിയത്. നൂറ്റമ്പതോളം തീര്‍ത്ഥാടകരേയും 100 പോലീസ് ഓഫീസര്‍മാരേയും ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാവുമെന്ന രഹസ്യാനേ്വഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 15 ദിവസമായി നടന്നുവരുന്ന തീര്‍ത്ഥാടനവേളകളില്‍ ഭീകരാക്രമണത്തെ ഫലപ്രദമായി തടയാന്‍ സൈന്യത്തിന് കഴിഞ്ഞു. നിരാശനിറഞ്ഞ ഭീകരരുടെ പരാക്രമമാണ് ഇക്കഴിഞ്ഞ ദിവസമുണ്ടായത്. അമര്‍നാഥ് യാത്രാസംഘത്തില്‍പ്പെട്ട വാഹനവ്യൂഹമല്ല കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേശീയപാത 44ല്‍ കാലത്ത് നാലു മുതല്‍ ഏഴുമണി വരെ സുശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെ പോയ വാഹനമാണ് ഭീകരാക്രമണത്തിന് വിധേയമായിരിക്കുന്നത്. സൈന്യത്തിന്റെ സുരക്ഷാക്രമീകരണത്തെ മറികടക്കാന്‍ ഭീകരര്‍ക്ക് കഴിയുന്നില്ലെന്ന വസ്തുതയാണ് ഇതില്‍നിന്നും തെളിയുന്നത്.
രാജ്യം നേരിട്ട ഈ അപകടത്തോട് ലോകരാഷ്ട്രങ്ങളടക്കം കടുത്ത ഭാഷയിലാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. നിരവധി വിദേശരാജ്യങ്ങള്‍ ഭീകരാക്രമണത്തെ അതിനിശിതമായി വിമര്‍ശിച്ചു. മാനവികതയുടെ ശത്രുക്കളാണ് ഭീകരാക്രമണം നടത്തിയത് എന്നായിരുന്നു സ്വാഭാവികമായ പ്രതികരണം. എന്നാല്‍ ഇതിനിടയിലും സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യമാണ് കോണ്‍ഗ്രസ്, സിപിഎം സംഘടനകള്‍ വച്ചുപുലര്‍ത്തുന്നത്. പശ്ചിമബംഗാളിലെ ജനങ്ങളുടെ സംരക്ഷണം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത മമതാ ബാനര്‍ജിയുടെ പ്രതികരണത്തെക്കാള്‍ തരംതാഴ്ന്നതായിരുന്നു കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍.
ബോംബാക്രമണങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും തകര്‍ക്കാനാവുന്നതല്ല രാജ്യത്തിന്റെ ഐക്യബോധം.
ഭീകരാക്രമണങ്ങളെ കരുതി പാവനമായ അമര്‍നാഥ് തീര്‍ത്ഥയാത്ര ഒഴിവാക്കുകയില്ല തീര്‍ത്ഥാടകസംഘങ്ങള്‍. ശാന്തിയുടെയും സമാധാനത്തിന്റെയും തീര്‍ത്ഥസ്ഥലികള്‍ തേടിയുള്ള ഭാരതീയരുടെ അനശ്വരമായ തീര്‍ത്ഥാടനത്തെ ഭീകരവാദികള്‍ക്ക് തടഞ്ഞുവെയ്ക്കാനാവില്ല. ഭീകരരുടെ അവസാന വെപ്രാളമാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. വെല്ലുവിളികളെ അതിജീവിക്കാനുള്ള ഭാരതത്തിന്റെ ആന്തരിക ശക്തിയുടെ വിജയമാണ് ആത്യന്തികമായി സംഭവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: