കൊച്ചി: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ സ്വാതി കൃഷ്ണയെ ആരോഗ്യമന്ത്രി വി. ശിവകുമാര്‍ സന്ദര്‍ശിച്ചു. ശസ്ത്രക്രിയക്കു ശേഷം അമൃത ആശുപത്രിയില്‍ വിശ്രമിക്കുകയാണ് സ്വാതി . സ്വാതി കൃഷ്ണയോടും മാതാപിതാക്കളോടും വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ മന്ത്രി തുടര്‍ ചികിത്സക്കാവശ്യമായ സഹായങ്ങള്‍ നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും വ്യക്തമാക്കി.
അവയവദാന നടപടികള്‍ ലഘൂകരിക്കാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് സ്വാതിയെ സന്ദര്‍ശിച്ച വിഎസ് ശിവകുമാര്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയെ ദല്‍ഹിയില്‍ നേരിട്ടു കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ ആദ്യഘട്ടം എന്ന നിലയില്‍ മെഡിക്കല്‍ കോളേജുകളുമായി സജീവമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സ്വാതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വാതിയ്ക്ക് ചൊവ്വാഴ്ച ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സ്വാതി ഭക്ഷണം കഴിച്ചു തുടങ്ങി. മുറിക്കുള്ളില്‍ നടക്കുന്നുമുണ്ട്. എന്നാല്‍ മാസങ്ങളോളം ചികിത്സ വേണമെന്നതിനാല്‍ ആശുപത്രി പരിസരത്ത് തന്നെ വീടെടുത്ത് താമസിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വീട്ടിലെത്തി സ്വാതിയെ പഠിപ്പിക്കാമെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 13 നായിരുന്നു സ്വാതിയുടെ ശസ്ത്രക്രിയ. ഇളയമ്മയായ റെയ്നി ജോയിയാണ് കരള്‍ ദാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: