പയ്യന്നൂര്‍: പയ്യന്നൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കാര്യാലയങ്ങള്‍ക്കും നേരെ നടന്ന സിപിഎം ആക്രമണം ആസൂത്രിതമാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. സിപിഎമ്മുകാര്‍ അക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം രക്തസാക്ഷിയായ ധനരാജിന്റെ അനുസ്മരണ പരിപാടി നടത്തുകയും ബിഎംഎസ് പ്രവര്‍ത്തകനായ സി.കെ.രാമചന്ദ്രന്റെ ബലിദാനദിനാചരണം തടയുകയും ചെയ്യുക എന്ന ദുഷ്ടലാക്കോടെ സിപിഎം നടപ്പാക്കിയതാതെന്നും അദ്ദേഹം പറഞ്ഞു. ധനരാജ് രക്തസാക്ഷിദിനാചരണത്തിനെത്തിയ ചിലര്‍ക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു എന്നാരോപിച്ച് സിപിഎം അഴിച്ചുവിട്ട ആക്രമണപരമ്പര അടുത്തദിവസം നടക്കാനിരുന്ന സി.കെ.രാമചന്ദ്രന് ബലിദാനദിനാചരണം മുടക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയതാണ്. പെട്രോള്‍ പമ്പ് സമരം നടന്ന ദിവസം നടത്തിയ ആക്രമണങ്ങളില്‍ കൂടുതലും പെട്രോള്‍ ഒഴിച്ചു കത്തിക്കലായിരുന്നു. ഇതിനുവേണ്ടി ലിറ്റര്‍ കണക്കിന് പെട്രോള്‍ നേരത്തെ സംഘടിപ്പിച്ചുവെച്ചു എന്നത് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ആസൂത്രണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധീരബലിദാനി സി.കെ.രാമചന്ദ്രന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആക്രമിക്കപ്പെട്ട വീടുകളും കാര്യാലയങ്ങളും സന്ദര്‍ശിച്ചത്. ആര്‍എസ്എസ് പ്രാന്ത സേവാപ്രമുഖ് എ.വിനോദ്, പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: