ഇടുക്കി: മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ്കളക്ടറായിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ കീഴില്‍, കൈയേറ്റവുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും ഒറ്റയടിക്ക് സ്ഥലംമാറ്റി.
ദേവികുളം മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സബ്കളക്ടര്‍ പ്രത്യേകം നിയമിച്ച ഹെഡ് ക്ലാര്‍ക്ക് ജി ബാലചന്ദ്രപിള്ള, സര്‍വ്വേയര്‍മാരായ പി. കെ. സോമന്, പി. കെ. ഷിജു, ആര്. കെ. സിജു എന്നിവരെയാണ് സ്ഥലംമാറ്റിയത്.
ബാലചന്ദ്രപിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഒാഫീസറായും,ഷിജുവിനെ ദേവികുളം താലൂക്ക് ഓഫീസിലേക്കും, സോമനെ രാജകുമാരി ഭൂപതിവ് ഓഫീസിലേക്കും, സിജുവിനെ നെടുങ്കണ്ടം സര്‍വ്വേ സൂപ്രണ്ട് ഓഫീസിലേക്കുമാണ് മാറ്റിയത്. കൈയേറ്റ മാഫിയക്കു വഴങ്ങിയുള്ള പ്രതികാര നടപടിയോടെ ഓഫീസിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചു. 16 പേരുണ്ടായിരുന്ന ഓഫീസില്‍ നിലവില്‍ ഏഴ് പേര് മാത്രമാണ് ജോലിയിലുള്ളത്. അവരില്‍ പലരും പുതുമുഖങ്ങളുമാണ്.
കൈയേറ്റം ഒഴിപ്പിക്കല്‍ സംഘത്തില്‍പ്പെട്ട തഹസില്‍ദാര്‍ പി കെ ഷാജി മാത്രമാണ് നിലവില്‍ ഓഫീസില്‍ ഉള്ളത്. സബ്കളക്ടര്‍ പ്രത്യേകം നിയമിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥരും ശ്രീറാമിന്റെ സ്ഥലം മാറ്റത്തോടെ പഴയ ജോലിയിലേക്ക് മടങ്ങിയിരുന്നു. സീനിയര്‍ സൂപ്രണ്ടിന് പകരം അഡീ. തഹസില്‍ദാര്‍ക്ക് ചാര്‍ജ്ജ് നല്‍കിയിരിക്കുകയാണ്. ഇദ്ദേഹം പുതിയ ആളാണ്. ശ്രീറാമിനെ എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറായി മാറ്റിയ അന്ന് തന്നെ കളക്ട്രേറ്റില്‍ നിന്ന് ഇവിടെ പ്രത്യേകം നിയമിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പിന്നീടാണ് ഉദ്യോഗസ്ഥരെ മാറ്റാന്‍ ആരംഭിച്ചത്.
സുപ്രധാന ഉദ്യോഗസ്ഥര്‍ മാറിയതോടെ മൂന്നാറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിലയ്ക്കുമെന്ന് ഉറപ്പാണ്. 23നകം ചാര്‍ജ്ജെടുക്കുമെന്ന് അറിയിച്ചിരിക്കുന്ന പുതിയ സബ്കളക്ടര്‍ എത്തി ഇത്തരം ടീം ഉണ്ടാക്കിയെടുക്കാന്‍ മാസങ്ങള്‍ എടുക്കും.
ശ്രീറാം സ്ഥാനമൊഴിഞ്ഞു
ഇടുക്കി: ഇന്നലെ ഉച്ചയോടെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥാനം ഒഴിഞ്ഞു. പകരം ഉദ്യോഗസ്ഥന് എത്താത്തതിനാല്‍ ചുമതല കൈമാറുന്നതായി എഴുതിവെച്ച ശേഷമാണ് ശ്രീറാം പടിയിറങ്ങിയത്.
2016 ജൂലൈ 22നാണ് അദ്ദേഹം ദേവികുളം സബ്കളക്ടറായി ചുമതലയേറ്റത്. കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച അദ്ദേഹത്തിനെതിരെ ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത് സിപിഎം ആയിരുന്നു. മന്ത്രി എം എം മണി അടക്കമുള്ളവര്‍ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. എന്നിട്ടും പതറാതെ പാപ്പാത്തിച്ചോലയിലെ അടക്കം നിരവധി കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതാണ് ഈ സ്ഥാനചലനത്തിന് വഴിയൊരുക്കിയത്. പടിയിറങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് വെള്ളൂര്‍ക്കുന്നം കുടുംബം കൈയേറിയിരുന്ന എട്ട് ഏക്കര്‍ ഭൂമിയും തിരിച്ച് പിടിച്ചിരുന്നു.
നിസ്സഹായനായി മന്ത്രി
തൊടുപുഴ: ശ്രീറാം വെങ്കിട്ടരാമനെ നീക്കിയതിനു പിന്നാലെ നാല് ഉദ്യോഗസ്ഥരെക്കൂടി നീക്കിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ റവന്യൂമന്ത്രിയും വകുപ്പും. ശ്രീറാമിനെ മാറ്റിയപ്പോള്‍ അനങ്ങാതിരുന്ന മന്ത്രി ചന്ദ്രശേഖരനെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാരിന്റെ നടപടി. മന്ത്രിയും സിപിഐയും മുഖ്യമന്ത്രിയുടെ നിലപാടിനെ രഹസ്യമായി പിന്തുണയ്ക്കുകയായിരുന്നുവെന്ന സംശയം ഇതോടെ ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: