കൊച്ചി: നഴ്സുമാരുടെ സമരം നേരിടാന്‍ സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദ തന്ത്രം. ആശുപത്രികള്‍ അടച്ചിടാനാണ് സ്വകാര്യ മാനേജുമെന്റ് സംഘടനകളുടെ തീരുമാനം. അടിയന്തരഘട്ടങ്ങളിൽ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ അസോസിയേഷൻ അറിയിച്ചു.
അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയർത്തുക, ശമ്പളമില്ലാത്ത ട്രെയിനി നഴ്സ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്സുമാർ സമരം നടത്തി വരുന്നത്. ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലായി 21 ആശുപത്രികളിലാണ് പണിമുടക്ക് ആരംഭിച്ചത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെനേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. 326 ആശുപത്രികളിലാണ് യു.എൻ.എ. സമരത്തിന് നോട്ടിസ് നൽകിയിരിക്കുന്നത്.
നഴ്സുമാരുടെ സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിലപാട്. സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്നും കഴിയന്നതെല്ലാം ചെയ്തുവെന്നും കെ.കെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നിശ്ചയിച്ചിട്ടും നഴ്സുമാര്‍ സമരത്തില്‍ നിന്നും പിന്മാറുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാനേജുമെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ ശരാശരി ശമ്പളം 20,806 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ വ്യവസ്ഥതകള്‍ അംഗീകരിക്കില്ലെന്ന് സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനയുടെ പ്രതിനിധികള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: