കൊച്ചി: വിവാദ നായകനും ആരോപണ വിധേയനുമായ എഡിജിപി ടോമിന്. ജെ. തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ പരാമര്‍ശം. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതെന്തിനെന്ന് ചോദിച്ച ഹൈക്കോടതി, ഡിവിഷന് ബെഞ്ച് ഇതിനെതിരെ പരാമര്‍ശം നടത്തിയിട്ടും വിഷയത്തില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും വാക്കാല്‍ ആരാഞ്ഞു.
തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ നടത്തിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നിയമനം ചോദ്യം ചെയ്യുന്ന വിജിലന്‍സ് കേസ് റദ്ദാക്കാന്‍ തൃശൂരിലെ എഎംവിഐയായ ശ്രീഹരി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനം. ഈ കേസില്‍ വിജിലന്‍സ് തയ്യാറാക്കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെ ഉടന്‍ നല്‍കാനും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. ഹര്‍ജി പത്തു ദിവസം കഴിഞ്ഞു വീണ്ടും പരിഗണിക്കും. രണ്ടാഴ്ച മുമ്പ് സിംഗിള്‍ബെഞ്ച് ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്കാന് നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ ഇതുടന്‍ നല്‍കാനാണ് നിര്‍ദേശിച്ചത്.
സെന്‍കുമാര്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും പോലീസ് മേധാവിയാകുന്നതിനു തൊട്ടുമുന്‍പാണ് തങ്ങള്‍ക്ക് പ്രിയപ്പെട്ടവനായ തച്ചങ്കരിയെ പിണറായി സര്‍ക്കാര്‍ പോലീസ് ആസ്ഥാനത്ത് എഡിജിപിയാക്കിയത്. സെന്‍കുമാറിന്റെ നീക്കങ്ങള്‍ക്ക് തടയിടുകയായിരുന്നു ലക്ഷ്യം. ഇത് ചോദ്യം ചെയ്ത് ആലപ്പുഴ സ്വദേശി നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി പലകുറി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ആരോപണവിധേയനായ ഒരാളെ പോലീസ് ആസ്ഥാനത്ത് നിയമിച്ചതിനെ കോടതി ചോദ്യം ചെയ്തിരുന്നു.
നിയമനത്തെയും തച്ചങ്കരിയേയും ന്യായീകരിച്ച് നല്കിയ സത്യവാങ്ങ്മൂലം മാറ്റി പുതിയ വിശദമായ സത്യവാങ്ങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ രണ്ടാമത് നല്കിയ സത്യവാങ്ങ്മൂലത്തിലും തച്ചങ്കരിയെ ന്യായീകരിക്കുകയാണ് ഉണ്ടായത്.
ഇതാണ് ഇന്നലെ മറ്റൊരു കേസ് പരിഗണിക്കുമ്പോഴും തച്ചങ്കരിയെ നീക്കാത്തതെന്തെന്ന് കോടതി ചോദിക്കാന്‍ ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: