പയ്യന്നൂര്‍: സിപിഎമ്മുകാര്‍ കഴിഞ്ഞ ദിവസം അഴിഞ്ഞാടിയ പയ്യന്നൂര്‍ മേഖലയില്‍ സംഘപ്രവര്‍ത്തകര്‍ക്ക് നഷ്ടമായത് ജീവിത സമ്പാദ്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും രേഖകളും തുടങ്ങി സര്‍വ്വതും. അന്നത്തെ ജീവിതച്ചെലവിനായി കൂലിപ്പണിയെടുത്ത് ജീവിക്കുന്നതിനിടയില്‍ സമ്പാദിച്ച തുച്ഛമായ പണം കൊണ്ടും ബാങ്കില്‍ നിന്നും മറ്റുമെടുത്ത വായ്പ ഉപയോഗിച്ചും വെയിലും മഴയും കൊള്ളാതെ കിടന്നുറങ്ങാന്‍ കെട്ടിയുര്‍ത്തിയ വീടുകള്‍ക്ക് നേരെയാണ് സിപിഎമ്മിന്റെ കൊള്ളും കൊള്ളിവെയ്പ്പും നടന്നത്.
സിപിഎം തേര്‍വാഴ്ചയില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് സര്‍വ്വവും നഷ്ടപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തന്നെയാണ് ഇത്തവണയും ആക്രമിക്കപ്പെട്ടത്. കോടികളുടെ നഷ്ടവും ഒരു പ്രദേശത്തിന്റെ മനഃസമാധാനവും നശിപ്പിച്ചുകൊണ്ടാണ് സിപിഎം അഴിഞ്ഞാടിയത്. പന്ത്രണ്ടോളം വീടുകളാണ് അക്രമികള്‍ പൂര്‍ണമായും തീവച്ച് നശിപ്പിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തത്. ഒരു കടയും തകര്‍ത്തുതരിപ്പണമാക്കി. ഇതിനു പുറമെയാണ് ആര്‍എസ്എസ് കാര്യാലയം തീവച്ച് നശിപ്പിക്കുകയും ബിജെപി ഓഫീസ് തച്ചുതകര്‍ക്കുകയും ചെയ്തത്. പത്തിലേറെ വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു. തങ്ങള്‍ക്ക് ശരിയെന്ന് തോന്നിയ സംഘടനയില്‍ വിശ്വാസമര്‍പ്പിച്ചതിന്റെ പേരില്‍ വീടും വീട്ടുപകരണങ്ങളും കത്തിച്ചാമ്പലായതിന്റെ നടുവില്‍ നിസ്സാഹയതയോടെ നോക്കി നില്‍ക്കുകയാണ് ഈ കുടുംബങ്ങള്‍.
ഓട്ടോറിക്ഷാ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ ഉണ്ണിയുടെ വീടും വീട്ടുപകരണങ്ങളും മാത്രമല്ല, ഇവരുടെ മക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും സിപിഎം അക്രമികള്‍ കത്തിച്ചു. ആരാധിക്കുന്ന ഇഷ്ടദൈവങ്ങളുടെ ചിത്രങ്ങളും അവര്‍ ഒഴിവാക്കിയില്ല. മാരകായുധങ്ങളുമായെത്തിയ ആയിരത്തോളം സിപിഎം അക്രമികളാണ് പയ്യന്നൂരിന്റെ വിവിധ മേഖലകളില്‍ അഴിഞ്ഞാടിയത്. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ പ്രദേശത്തെ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ വീട്വിട്ട് പലായനം ചെയ്യുകയായിരുന്നു.
ബിജെപി ജില്ലാകമ്മറ്റിയംഗം ഗംഗന് തായിനേരിയുടെ വീട് തീയിട്ട് നശിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.രാജേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് മിനി ബസ്സുകളും അഗ്നിക്കിരയാക്കിയ സംഘം മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പും ഓട്ടോറിക്ഷയും നശിപ്പിച്ച് മറിച്ചിടുകയും ചെയ്തു. കൂടാതെ സോഫകളും കിടക്കകളും ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ മുഴുവന്‍ അഗ്നിക്കിരയാക്കി. ബിജെപി മുന്‍ സെക്രട്ടറി കുമാരന്റെ അന്നൂരിലെ വീടിന് നേരെയുണ്ടായ ബോംബേറില്‍ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നു. ബിഎംഎസ് മുനിസിപ്പല്‍ ജോയന്റ് സെക്രട്ടറി ഗണേശന്റെ ഓട്ടോറിക്ഷ തകര്‍ത്ത അക്രമിസംഘം ജനല്‍ ഗ്ലാസുകള്‍ മുഴുവന്‍ തകര്‍ക്കുകയും വീട്ടുപറമ്പിലെ കൃഷി പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു. ബിഎംഎസ് ഓട്ടോറിക്ഷാ സംഘ് മേഖലാ കമ്മറ്റിയംഗം ഉണ്ണി കാറമേലിന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ മുതല്‍ കക്കൂസിന്റെ ക്ലോസറ്റ് വരെ അടിച്ചുതകര്‍ത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ കുമാറിന്റെ അന്നൂരിലെ വീട് പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.രമേശന് മാസ്റ്ററുടെ വീടിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ബിജെപി സംസ്ഥാന സമിതിയംഗം എ.കെ.രാജഗോപാലിന്റെ വീടിന് നേരെ ബോംബാക്രമണമുണ്ടായി. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പനക്കില്‍ ബാലകൃഷ്ണന്റെ കോറോത്തെ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും സ്കൂട്ടറും അഗ്നിക്കിരയാക്കി. രണ്ട് നില വീട് പൂര്‍ണമായും കത്തിനശിച്ചു. കിണറുകളില്‍ മാലിന്യങ്ങളും മറ്റും നിക്ഷേപിച്ച് ഉപയോഗശൂന്യമാക്കി. മുതിയലം കോറോത്തെ എന്‍.വി.സുരേഷിന്റെ വീട് ഇന്നലെ രാവിലെയാണ് തകര്‍ക്കപ്പെട്ടത്. പോലീസ് നോക്കിനില്‍ക്കേ ഒരു സംഘം സിപിഎം അക്രമികള്‍ വീടിനകത്ത് കയറി സര്‍വ്വവും നശിപ്പിക്കുകയായിരുന്നു. ജീവനോപാധികള്‍ ഒന്നാകെ നഷ്ടപ്പെട്ട ഇവരെല്ലാം ഇനിയെന്ത് എന്ന പരസ്പര ചോദിക്കുന്ന സ്ഥിതിയാണ്.
അക്രമങ്ങള്‍ ആസൂത്രതമായിരുന്നുവെന്ന് വ്യക്തമാണ്. അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം നടക്കുന്ന ബിഎംഎസ് പ്രവര്‍ത്തകനായിരുന്ന സി.കെ.രാമചന്ദ്രന്റെ അനുസ്മരണ പരിപാടിയും പയ്യന്നൂര്‍ നഗരത്തില്‍ നടക്കേണ്ടിയിരുന്ന പൊതുപരിപാടിയും അലങ്കോലപ്പെടുത്തുക, അതൊടൊപ്പം കഴിഞ്ഞ കുറേക്കാലങ്ങളായി പയ്യന്നൂര്‍ മേഖലയില്‍ സിപിഎമ്മില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ശക്തമായ അടിയൊഴുക്കിന് അക്രമത്തിലൂടെ, ഭീഷണിയിലൂടെ തടയിടുക എന്നീ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുണ്ടായിരുന്നത്. അടിക്കടി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിച്ച് പുതുതായി ആരെങ്കിലും സംഘപ്രസ്ഥാനങ്ങളുമായി പുതുതായി ബന്ധപ്പെടുന്നുവെങ്കില്‍ അവരുടെ ഗതി ഇതായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയെന്ന ലക്ഷ്യവും അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പയ്യന്നൂര്‍ മേഖലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉയരുന്ന എതിര്‍ശബ്ദങ്ങളെ നിരന്തരം അക്രമങ്ങളിലൂടെ എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്നീ ഗൂഢലക്ഷ്യങ്ങളും പയ്യന്നൂര്‍ മേഖലിയില്‍ നിരന്തരമായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. രാമന്തളിക്കടുത്ത കക്കംപാറയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎമ്മുകാര്‍ക്ക് നേരെ ബോംബെറിഞ്ഞുവെന്ന രീതിയില്‍ പ്രചാരണം നടത്തി അക്രമങ്ങള്‍ പയ്യന്നൂര്‍ മേഖലയിലാകമാനം അഴിച്ചു വിടുകയായിരുന്നു. കക്കംപാറയില്‍ നിന്നും 20 കീലോമീറ്ററോളം ദൂരെ താമസിക്കുന്ന ബിജെപി പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി പെരിങ്ങോം തവിടിശ്ശേരിയിലെ തമ്പാന്റെ വീടുള്‍പ്പെടെ അക്രമിക്കപ്പെട്ടത് അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. മനുഷ്യന്റെ അവസാനത്തെ അഭയ കേന്ദ്രമായ വീടുകള്‍ അക്രമിക്കില്ലെന്ന് സമാധാന കമ്മിറ്റി യോഗത്തില്‍ വാതോരാതെ പ്രസംഗം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറിയും പാര്‍ട്ടിയും പയ്യന്നൂരില്‍ നടത്തി കിരാത നടപടികള്‍ പൊതുസമൂഹത്തില്‍ ശക്തമായ പ്രതിഷേധം സമാധാനകാംക്ഷികളായ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കൂടുംബാംഗങ്ങള്‍ക്കിടയില്‍ പോലും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: