ന്യൂദല്‍ഹി: ശക്തമായ ജനലോക്പാലിന് വേണ്ടി മരണം വരെ ഉപവസിക്കുമെന്ന് അഴിമതി വിരുദ്ധ സമരനായകന് അണ്ണ ഹസാരെ മുന്നറിയിപ്പ് നല്കി. ദല്‍ഹിയിലെ ജന്തര്‍ മന്ദറിലെ സമരവേദിയില്‍ ഇന്ന് മുതല്‍ ഹസാരെ ഉപവാസ സമരമനുഷ്ഠിക്കും. അനാരോഗ്യം മൂലം ഉപവാസത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഹസാരെ നിരാഹാരത്തിലേക്ക് കടക്കുന്നത്. താന്‍ സ്വയം രാഷ്ട്രീയത്തില്‍ ഇറങ്ങുകയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ലെന്നും പകരം രാജ്യം മുഴുവന്‍ സഞ്ചരിച്ച് അര്‍ഹരായവരെ കണ്ടെത്തി മത്സരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങള്‍ കണ്ടെത്തുന്നവരുടെ പേരുവിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തി ജനാഭിപ്രായം തേടിയതിന് ശേഷം മാത്രമായിരിക്കും മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല വ്യക്തികള്‍ പാര്ലമെന്റിലെത്തിയില്ലെങ്കില് നിലവിലുള്ള സംവിധാനത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ശക്തമായ ലോക്പാല്‍ ബില്‍ എന്ന ആവശ്യം അംഗീകരിക്കപ്പെടുകയില്ലെന്നും ഹസാരെ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കൈകളില്‍ ഇന്ത്യയുടെ ഭാവി സുരക്ഷിതമല്ലെന്നും ഹസാരെ പറഞ്ഞു. ലോക്പാലിന്റെ പേരില്‍ യുപിഎ സര്‍ക്കാര്‍ തങ്ങളെ നിരന്തരം ചതിക്കുകയാണെന്നും ശക്തമായ ജനലോക്പാലിനായി മരണം വരെ താന്‍ ഉപവസിക്കുമെന്നും ഹസാരെ വ്യക്തമാക്കി.
ശക്തമായ ലോക്പാല്‍ ബില്‍ പാസ്സാക്കുക, അഴിമതിയാരോപണം ഉന്നയിക്കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിനായി സ്വതന്ത്രസമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹസാരെ സംഘം നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. തങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ സംഘം സര്‍ക്കാരിന് നാല് ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ അനുകൂലമായ പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനാരോഗ്യം കണക്കിലെടുക്കാതെ അണ്ണ ഹസാരെ നേരിട്ട് ഉപവസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: