തൃശൂര്‍: ഇടക്കിടെ പെയ്യുന്ന മഴ, വഴിയരികില്‍ കാത്തു നില്ക്കുന്ന ജനക്കൂട്ടം. ചില പ്രതിഷേധങ്ങള്‍… തുടര്‍ച്ചയായ രണ്ടാമത്തെ ദിവസം തെളിവെടുപ്പിനായി നടന് ദിലീപിനെ പോലീസ് കൊണ്ടു പോയത് തൃശ്ശൂരിലേക്ക്.
നടിയെ ആക്രമിക്കാന്‍ ഒന്നാം പ്രതി സുനില്‍ കുമാറുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നു പോലീസ് പറയുന്ന നിര്‍ണായക ഘട്ടങ്ങള്‍ തൃശ്ശൂര്‍ നഗരത്തിലായിരുന്നു. ഹോട്ടല്‍ ജോയ്സ് പാലസ്, ഹോട്ടല്‍ ഗരുഡ, കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമി എന്നിവിടങ്ങളിലാണ് തെളിവെടുത്തത്. രാവിലെ 11.15 നാണ് അന്വേഷണസംഘം തൃശൂരിലെത്തിയത്. പ്രതിഷേധവും ആള്‍ക്കൂട്ടവും കണക്കിലെടുത്ത് മൂന്നിടങ്ങളിലും ഏറെ വൈകിയാണെത്തിയത്. മൂന്നിടത്തും മാധ്യമപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചിട്ടും ദിലീപ് ഒന്നും പറഞ്ഞില്ല.
രാവിലെ പത്തു മണിയോടെയാണ് ആലുവ പോലീസ് ക്ലബില്‍ നിന്നും ദിലീപിനെയും കൊണ്ട് പുറപ്പെട്ടത്. ജോയ്സ് പാലസിലായിരുന്നു ആദ്യ തെളിവെടുപ്പ്. ഇവിടുത്തെ പാര്‍ക്കിങ്ങ് ഏരിയയില്‍ ബിഎംഡബ്ല്യൂ കാറിനുള്ളില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും കൂടിക്കാഴ്ച നടത്തിയെന്നും സുനിക്ക് 10000 രൂപ നല്‍കിയെന്നുമാണ് പോലീസ് പറയുന്നത്. മഴയുണ്ടായിരുന്നതിനാല്‍ ദിലീപിനെ പോലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല. അഞ്ചുമിനിറ്റില്‍ ഇവിടുത്തെ തെളിവെടുപ്പ് അവസാനിപ്പിച്ചു.
പിന്നീട് തൃശൂരിലെ മറ്റൊരു നക്ഷത്ര ഹോട്ടലായ ഗരുഡയിലേക്ക്. ‘ജോര്‍ജേട്ടന്‍സ് പൂരം’ ചിത്രീകരണ വേളയിലാണ് ദിലീപ് ഗരുഡയില്‍ താമസിച്ചത്. ഇവിടെ വെച്ച് ദിലീപ് മൂന്നു തവണ പള്‍സര്‍ സുനിയെ കണ്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്. 14 ദിവസത്തെ താമസത്തിനിടെ ദിലീപിനെ കാണാന്‍ മൂന്ന് തവണ പള്‍സര്‍ സുനി ഇവിടെയെത്തിയതിന്റെ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് അവകാശപ്പെടുന്നത്. എട്ടാം നിലയില്‍ ദിലീപ് അന്ന് താമസിച്ചിരുന്ന മുറിയില്‍ കൊണ്ടു പോയാണ് തെളിവെടുപ്പ് നടത്തിയത്. മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി ലിഫ്റ്റില്‍ ദിലീപിനെ മുകള്‍ നിലയിലേക്കു കൊണ്ടുപോവുകയായിരുന്നു.
സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയെന്നു പറയുന്ന പുഴയ്ക്കല്‍ കിണറ്റിങ്കല്‍ ടെന്നിസ് കോര്‍ട്ടിലായിരുന്നു പിന്നീട് തെളിവെടുപ്പ്. ഷൂട്ടിങ്ങിനിടെ ദിലീപിനെ കാണാന്‍ സുനി ഇവിടെയും എത്തിയിരുന്നു. രണ്ടുപേരും സംസാരിച്ച സ്ഥലവും മറ്റും അന്വേഷണവിഭാഗം അളന്നു. ഇന്‍ഡോര്‍ ടെന്നീസ് ക്വാര്‍ട്ടില്‍ ദിലീപിനെ പൊലീസ് വാഹനത്തില്‍ നിന്നുമിറക്കി തെളിവെടുത്തു.
ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനായിരുന്നു ടെന്നീസ് ക്ലബ്ബും. ടെന്നീസ് ക്ലബിലെ ജീവനക്കാര്‍ ദിലീപുമൊത്ത് എടുത്ത് സെല്‍ഫി ചിത്രങ്ങളില്‍ പതിഞ്ഞ പള്‍സര്‍ സുനിയുടെ ദൃശ്യം ഗൂഢാലോചന വെളിവാക്കുന്ന പ്രധാന തെളിവുകളിലൊന്നാണ്.
സെല്‍ഫിയെടുത്ത ജീവനക്കാരനോടും അന്വേഷണവിഭാഗം വിശദാംശങ്ങള്‍ ആരാഞ്ഞു. ഈ നേരമത്രയും ദിലീപ് പോലീസ് വാഹനത്തിലായിരുന്നു. വാഹനത്തെ വളഞ്ഞു നിന്ന് മാധ്യമപ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. കലാഭവന്‍ മണിയുടെ മരണവുമായിപ്പോലും ബന്ധിപ്പിക്കുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോഴും നികഞ്ഞ നിസംഗഭാവം.
12.30 ന് അന്വേഷണ സംഘം ആലുവ പോലീസ് ക്ലബിലേക്ക് മടങ്ങി. മൂന്നിടങ്ങളിലും പ്രതിഷേധവും കൂവലുമുണ്ടായി. ടെന്നിസ് അക്കാഡമിക്ക് മുന്നില്‍ പോലീസും എഐവൈഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: