ഗുവാഹത്തി : അസമില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 44 പേര് മരിച്ചു. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി ് ദുരന്ത നിവാരണ സേന അധികൃതര്‍ വ്യക്തമാക്കി.
അസമിലെ താഴ്ന്ന പ്രദേശമായ ഗുവാഹത്തി അടക്കം 24 ജില്ലകളെയാണ് പ്രളയം സാരമായി ബാധിച്ചത്. 2488 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. 17 ലക്ഷം പേരെ വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റോഡ് , ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതിനാല്‍ അടിയന്തരമായി മെഡിക്കല്‍ സഹായം എത്തിക്കണമെന്ന് ദുരന്ത നിവാരണ സേന ആവശ്യപ്പെട്ടു.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ വൈദ്യസഹായം ഉള്‍പ്പെടെ അടിയന്തര സഹായം എത്തിക്കുമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് കന്നുകാലികളടക്കം കൂട്ടത്തോടെ ചത്തുപൊങ്ങി. കാസിരംഗ ദേശീയ പാര്‍ക്കിലെ 58 മൃഗങ്ങള്‍ ചത്തതായി പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ബ്രഹ്മപുത്രാ നദിയിലെ ജല നിരപ്പ് ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് ദേശീയ ജല കമ്മീഷന് മുന്നറിയിപ്പ് നല്കി. ആ പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: