ജമ്മു: കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിച്ചു 400 മീറ്റര്‍ തുരങ്കം കണ്ടെത്തി. സാംബ സെക്ടറില്‍ ഇന്ത്യന്‍ ഭാഗത്ത് ചില്ലയാരി ബോര്‍ഡര്‍ ഔട്ട് പോസ്റ്റിനും പാക്കിസ്ഥാനിലെ നുംബെരിയാല് ഔട്ട് പോസ്റ്റിനുമിടയ്ക്കാണ് മൂന്നടി വീതിയും ഉയരവുമുള്ളതാണ് തുരങ്കം.
അതിര്‍ത്തിയില്‍ നിരീക്ഷണം കൂടുതല്‍ കര്‍ക്കശമായതോടെ നുഴഞ്ഞുകയറ്റത്തിനു വേണ്ടി ഭീകരര്‍ അടുത്തിടേ നിര്‍മിച്ചതാണ് ഇതെന്നു കരുതുന്നു. ഭൗമോപരിതലത്തിന് 25 അടി താഴെ നിര്‍മ്മിച്ചിരിക്കുന്ന തുരങ്കത്തിലേക്ക് വായു സഞ്ചാരം സുഗമമാക്കാന്‍ രണ്ട് ഇഞ്ചു വ്യാസമുള്ള പൈപ്പുകള്‍ ഇടയ്ക്കിടെ സ്ഥാപിച്ചിണ്ട്.
കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ ഇവിടെ ചിലയിടങ്ങളില്‍ ഭൂമി ഇടിഞ്ഞുതാണിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ഭീമന് തുരങ്കം കണ്ടെത്തിയത്. അതിര്‍ത്തിയില്‍ ഇത്തരം കൂടുതല്‍ തുരങ്കങ്ങളുണ്ടോയെന്നു പരിശോധിക്കാന്‍ സൈന്യം തീരുമാനിച്ചു.
അതേസമയം, വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേല്‍ നിര്‍മിച്ചതിനു സമാനമായ കമ്പിവേലി പാക്, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ സ്ഥാപിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളും ഇലക്ട്രോണിക് സെന്‍സറുകളും ഉള്‍പ്പെടുന്ന വേലിയാണ് ഇസ്രയേലിന്റേത്. നുഴഞ്ഞുകയറ്റവും പലസ്തീനില്‍ നിന്നുള്ള ആക്രമണവും പൂര്‍ണമായി തടയാന്‍ ഇതിലൂടെ ഇസ്രയേലിനു കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: